പിണറായി വിജയനെ കോൺഗ്രസിന്റെ പോരാളികൾ മുട്ടുകുത്തിച്ചു: കെ. സുധാകരൻ

മോഫിയയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ആലുവ സി.ഐ സുധീറിനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതികരണവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇത് കോൺഗ്രസിന്റെ ചുണക്കുട്ടികൾ പൊരുതി നേടിയ വിജയമാണെന്ന് സുധാകരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. പിണറായി വിജയൻ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവുകളിലെ സമരത്തിനും, ജനരോഷത്തിനുമേ സാധിക്കൂ എന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ആലുവാ സി ഐ സുധീറിന് സസ്പെൻഷൻ!

ഇത് കോൺഗ്രസിൻ്റെ ചുണക്കുട്ടികൾ പൊരുതി നേടിയ വിജയം. തെരുവിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് ചോദിച്ചവർ കണ്ണ് തുറന്ന് കാണേണ്ടത്. പിണറായി വിജയൻ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവുകളിലെ സമരത്തിനും, ജനരോഷത്തിനുമേ സാധിക്കൂ എന്ന് തെളിഞ്ഞിരിക്കുകയാണ്.

”അയാളെന്തിനാണാ കസേരയിൽ കേറി ഇരിക്കുന്നത്? അതെന്താ വസ്തുവാണോ? സംസാരിക്കാൻ അറിയാത്ത സാധനം വല്ലതുമാണോ മുഖ്യമന്ത്രി?” എന്ന് രോഷാകുലയായി ചോദിച്ച കെ എസ് യു പ്രവർത്തക മിവാ ജോളിയും, ജലപീരങ്കിയെയും ടിയർ ഗ്യാസിനെയും പ്രതിരോധിച്ച് മൂവർണ്ണക്കൊടി ഉയർത്തി പ്പിടിച്ച് നീതിക്കായി പോരാടിയ ഞങ്ങളുടെ മണ്ഡലം പ്രസിഡന്റ്‌ വർഗീസും കോൺഗ്രസിൻ്റെ ഈ സമരത്തിലെ മുന്നണി പോരാളികളാണ്.

മോഫിയ പർവീൺ എന്ന പെൺകുട്ടിക്ക്, നിഷേധിക്കപ്പെട്ട നീതിക്കായി ആലുവയിൽ സമരം ചെയ്തവരുടെ പ്രതിനിധികളാണിവർ. യുവത്വത്തിന്റെ ചോരത്തിളപ്പും, പ്രവർത്തന പാരമ്പര്യത്തിന്റെ ഊർജ്ജസ്വലതയും ഒത്തുചേരുന്ന കോൺഗ്രസിന്റെ പുതിയ സമരമുഖങ്ങൾ.

പ്രതിക്ക്‌ സംരക്ഷണ കവചമൊരുക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയെ സമരപരമ്പരകൾ കൊണ്ട് തിരുത്തിയ കോൺഗ്രസിൻ്റെ പ്രിയപ്പെട്ട സമരഭടൻമാർക്ക് അഭിവാദ്യങ്ങൾ !