'കുരങ്ങിനും നായയ്ക്കും ഭക്ഷണം കൊടുക്കണം എന്നെല്ലാം അവരാണ് എഴുതിക്കൊടുത്തത്'; പിണറായിയെ എങ്ങനെ സംസാരിക്കണമെന്ന് പഠിപ്പിച്ചത് മുംബൈയിലെ പിആര്‍ ഏജന്‍സിയെന്ന് വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് മഹാമാരി കാലത്തെ വാര്‍ത്താ സമ്മേളനത്തിലെ അടക്കം ഉള്ളടക്കം എഴുതി നല്‍കിയത് മുംബൈയില്‍ നിന്നുള്ള ഏജന്‍സിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുരങ്ങിനും നായയ്ക്കും ഭക്ഷണം കൊടുക്കണം എന്നെല്ലാം അവരാണ് എഴുതിക്കൊടുത്തതെന്നും എത്ര വര്‍ഷമായി പിണറായി വിജയന്‍ പിആര്‍ ഏജന്‍സിയെ കെട്ടിപ്പിടിച്ചു നടക്കുന്നുവെന്നും വി ഡി സതൂശന്‍ പരിഹസിച്ചു. തുടര്‍ഭരണം ലഭിക്കുന്നതിനു രണ്ടുവര്‍ഷം മുമ്പു മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മേക്ക് ഓവറിനായി മുംബൈയിലെ പിആര്‍ ഏജന്‍സിയുടെ സേവനം തേടിയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറയുന്നത്.അവരുണ്ടാക്കുന്ന കാപ്‌സ്യൂളാണു വിതരണം ചെയ്യുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

എല്ലാ ശനിയാഴ്ചയും ക്ലിഫ് ഹൗസില്‍ കയറ്റിയിരുത്തി ചര്‍ച്ച നടത്തിയില്ലേയെന്നും മുംബൈയിലെ പിആര്‍ ഏജന്‍സിക്കാര്‍ ഇപ്പോഴും ഇവിടെയുണ്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. എന്നിട്ടാണു സുനില്‍ കനഗോലുവിന്റെ പേരു പറഞ്ഞു കോണ്‍ഗ്രസിനു മേല്‍ ആരോപണമുന്നയിക്കുന്നതെന്നാണ് സതീശന്‍ പറഞ്ഞുവെയ്ക്കുന്നത്.

രണ്ടുവര്‍ഷത്തോളം കേരളത്തില്‍ ചെലവിട്ട മുംബൈയിലെ പിആര്‍ ഏജന്‍സിക്കാര്‍ നിയമസഭയുടെ ഗാലറിയില്‍ അടക്കം ഉണ്ടായിരുന്നു. പിണറായി വിജയന്റെ ശരീരഭാഷ പഠിച്ച്, എങ്ങനെ സംസാരിക്കണം എന്നു പഠിപ്പിച്ചത് അവരാണ്.

രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു കെപിസിസി രാഷ്ട്രീയകാര്യ യോഗത്തില്‍ പങ്കെടുത്തതിനെ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മുഖ്യമന്ത്രിക്ക് കടുത്ത ഭാഷയില്‍ പി ആര്‍ ഏജന്‍സി കൊണ്ട് പിണറായി വിജയന്‍ വരുത്തിയ മേക്ക് ഓവറിനെ കുറിച്ച് പറഞ്ഞാണ് സതീശന്‍ മറുപടി നല്‍കിയത്. മനുഷ്യനായാല്‍ നാണം വേണ്ടേയെന്നും എന്തൊരു തൊലിക്കട്ടിയാണെന്നും മുഖ്യമന്ത്രിയോട് സതീശന്‍ ചോദിച്ചു.

കനഗോലു പിആര്‍ ഏജന്‍സിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകുമെന്നും എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അംഗമാണെന്നും ഏഴംഗ ടാസ്‌ക് ഫോഴ്‌സിലും അംഗമാണെന്നു സതീശന്‍ വിശദീകരിച്ചു. കോണ്‍ഗ്രസ് എങ്ങനെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തണമെന്നു പിണറായി വിജയന്‍ പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പു നടത്താന്‍ അറിയാമെന്നു രണ്ട് ഉപതിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ പിണറായിക്കു ബോധ്യപ്പെട്ടു കാണണമല്ലോയെന്നും കോണ്‍ഗ്രസിന്റെ യോഗങ്ങളില്‍ ആരു പങ്കെടുക്കണമെന്ന് എകെജി സെന്ററില്‍നിന്നല്ല തീരുമാനിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.