സില്‍വര്‍ ലൈന്‍; വിദേശ വായ്പയ്ക്ക് കേന്ദ്ര ശിപാര്‍ശ, കല്ലിടലിന് ചെലവായത് 1.33 കോടിയെന്ന് മുഖ്യമന്ത്രി

സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി വിദേശ വായ്പ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശിപാര്‍ശയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി നീതി ആയോഗും കേന്ദ്ര റയില്‍വേ മന്ത്രാലയവും ശുപാര്‍ശ നല്‍കി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സപെന്‍ഡിച്ചര്‍ വകുപ്പും ശിപാര്‍ശയെ അനുകൂലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ രേഖാമൂലമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിനാണ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. സാമ്പത്തിക കാര്യ മന്ത്രാലയം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുകയും പിന്നീട് കാബിനറ്റിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്യും.

സില്‍വര്‍ലൈന്‍ കല്ലിടലിനായി 1.33 കോടി രൂപ ചെലവായതായും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് കല്ലിടല്‍ നടത്തിയത്. 19,691 കല്ലകളാണ് വാങ്ങിയത്. ഇതില്‍ 6,744 എണ്ണം സ്ഥാപിച്ചതായും മുഖ്യമന്ത്രി നല്‍കിയ അറിയിച്ചു. സാമൂഹിക ആഘാത പഠനം പൂര്‍ത്തിയായതിന് ശേഷം മാത്രമെ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണം തിട്ടപ്പെടുത്താനാകൂവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

1383 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമി. വിശദമായ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം 63,941 കോടി രൂപ ആവശ്യമായി വരുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രാനുമതി ഉണ്ടെങ്കില്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകു എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.