തോമസ് ഐസക്കിന് കോവിഡ്; പിണറായിയും കോടിയേരിയും അടക്കം 18 സി.പി.എം നേതാക്കൾ ക്വാറൻറൈനിൽ

ധനമന്ത്രി ഡോ. തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍  സി.പി.എം സംസ്ഥാന നേതൃത്വത്തിൽ നേതാക്കളൊട്ടാകെ ക്വാറൻറൈനിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുതിർന്ന പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയുമടക്കം 18 മുതിർന്ന നേതാക്കളാണ് ക്വാറൻറൈനിൽ പ്രവേശിച്ചത്.

ധനമന്ത്രിക്ക് ഞായറാഴ്ച നടത്തിയ ആൻറിജൻ ടെസ്റ്റിലാണ് കോവിഡ് കണ്ടെത്തിയത്. തുടർന്നാണ് ഇക്കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത നേതാക്കളും എ.കെ.ജി സെൻററിൽ മന്ത്രിയോട് ഇടപഴകിയ പ്രവർത്തകരും ജീവനക്കാരും ക്വാറൻറൈനിൽ പ്രവേശിച്ചത്. സെപ്റ്റംബർ നാലിനായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെ 16 അംഗം സംസ്ഥാന സെക്രട്ടേറിയറ്റാണ് സി.പി.എമ്മിന്. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, പി. കരുണാകരൻ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, ടി.എം. തോമസ് ഐസക്, എളമരം കരീം, എ.കെ. ബാലൻ, എം.വി. ഗോവിന്ദൻ, ബേബി ജോൺ, ആനത്തലവട്ടം ആനന്ദൻ, ടി.പി. രാമകൃഷ്ണൻ, എം.എം. മണി, കെ.ജെ. തോമസ്, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവർ അടങ്ങുന്നതാണ് സെക്രട്ടേറിയറ്റ്. ഇതിൽ നേരത്തേ സ്വയം നിരീക്ഷണത്തിൽ പോയ മന്ത്രി എ.കെ. ബാലൻ മാത്രമാണ് സെക്രട്ടേറിയറ്റിൽ പങ്കെടുക്കാതിരുന്നത്.

സെക്രട്ടേറിയറ്റ് അംഗങ്ങളെ കൂടാതെ നിലവിൽ തിരുവനന്തപുരത്തുള്ള പി.ബി അംഗം എസ്.രാമചന്ദ്രൻപിള്ളയും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി കെ.കെ. ശൈലജയും കെ.രാധാകൃഷ്ണനും സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. അതേസമയം മറ്റൊരു കേന്ദ്രകമ്മിറ്റി അംഗവും വനിത കമ്മീഷൻ ചെയർപേഴ്സണുമായ എം.സി. ജോസഫൈൻ പങ്കെടുത്തിരുന്നില്ല.

കോവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാകവെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃനിര ഒട്ടാകെ ക്വാറൻറൈനിൽ പ്രവേശിക്കേണ്ടി വരുന്നത് ഇതാദ്യം. സംസഥാന രാഷ്ട്രീയത്തിൽ നിർണായകമായ സംഭവവികാസങ്ങൾ ഉരുത്തിരിയുമ്പോഴാണ് ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മിന് പുതിയ പ്രതിസന്ധി. ഇതോടെ സെപ്റ്റംബർ 11-ലെ അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതും അനിശ്ചിതത്വത്തിലായി. പല സെക്രട്ടേറിയറ്റ് അംഗങ്ങളും സംഘടനകാര്യങ്ങൾക്കായി വിവിധ ജില്ലകളിലാണ്.