ഓണത്തിന് 14 ഇനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യകിറ്റ്; ചെലവ് 425 കോടി

സംസ്ഥാനത്ത് ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ഇനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യക്കിറ്റാണ് നല്‍കുന്നത്. 425 കോടിയാണ് കിറ്റ് വിതരണത്തിനായി സര്‍ക്കാര്‍ ചിലവഴിക്കുന്നത്.

കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നു കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കിറ്റുകള്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സപ്ലൈകോ എം.ഡി കഴിഞ്ഞ ദിവസം ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പഞ്ചസാര, ചെറുപയര്‍, തുവരപരിപ്പ്, ഉണക്കലരി, വെളിച്ചെണ്ണ, ചായപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ശര്‍ക്കരവരട്ടി, കശുവണ്ടി, ഏലക്ക, നെയ്യ് എന്നിവയായിരിക്കും കിറ്റില്‍ ഉണ്ടാവുക. റേഷന്‍ കടകള്‍ വഴി തന്നെയായിരിക്കും വിതരണമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, സംസ്ഥാനത്തെ വ്യവസായമേഖലയില്‍ ഗണ്യമായ പുരോഗതിയെന്ന് മുഖ്യമന്ത്രി. ‘ഉത്തരവാദനിക്ഷേപം സ്വീകരിക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറി. 7000 കോടിയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചു കഴിഞ്ഞു. കാക്കനാട് 1200 കോടിയുടെ പദ്ധതി ടി.സി.എസുമായി ചേര്‍ന്ന് നടപ്പാക്കും. മുഖ്യമന്ത്രി പറഞ്ഞു.