യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കൽ; ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി

കണ്ണൂരിൽ ലോക്ക് ഡൗൺ നിലവിലുള്ളപ്പോൾ പുറത്തിറങ്ങിയ മൂന്ന് പേരെ ഏത്തമിടീച്ച സ്ഥലം എസ്.പി യതീഷ് ചന്ദ്രയുടെ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി. കേരളത്തില്‍ കാണാത്ത തരത്തിലുള്ള ഒരു ദൃശ്യം ഇന്ന് കാണാനിടയായി എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഇക്കാര്യം സൂചിപ്പിച്ചത്.  ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. ഇത്തരം നടപടി പൊലീസിന്‍റെ യശസിന് മങ്ങലേൽപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറി ഡി.ജി.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ അഴിക്കലാണ് മൂന്ന് പേരെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏത്തമിടീച്ചത്. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്.പിയുടെ നേതൃത്വത്തിലുള്ള പരിശോധനയ്ക്കിടെയാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയവർക്കെതിരെ നിയമവിരുദ്ധമായ ശിക്ഷാ നടപടി.