ആവശ്യമെങ്കില്‍ ഫോട്ടോ പുറത്തുവിടും; ടിഎന്‍ പ്രതാപന് പിഎഫ്‌ഐ ബന്ധം; ആരോപണത്തിലുറച്ച് കെ സുരേന്ദ്രന്‍

ടിഎന്‍ പ്രതാപന്‍ എംപിയ്ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോ പുറത്തുവിടുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിഎഫ്‌ഐ ബന്ധം തെളിയിക്കാനുള്ള ടിഎന്‍ പ്രതാപന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ടിഎന്‍ പ്രതാപന്‍ എംപിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത് പിഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഡല്‍ഹിയില്‍ ഇരുന്ന് ടിഎന്‍ പ്രതാപന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന അബ്ദുല്‍ ഹമീദ് ജാമിയ മിലിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത ആളാണ്. ഡല്‍ഹി കലാപത്തില്‍ അബ്ദുല്‍ ഹമീദിന് പങ്കുണ്ടെന്ന് നേരത്തെ വ്യക്തമായിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പുന്ന നൗഷാദിനെ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി. കൊലക്കേസിലെ പിഎഫ്‌ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നത് പ്രതാപനാണെന്ന് തൃശൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കന്‍മാര്‍ ആരോപിച്ചിരുന്നതായും സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം കഴിഞ്ഞ ദിവസം ബിജെപി ഭീഷണിയെ വെല്ലുവിളിച്ച് പ്രതാപന്‍ രംഗത്തെത്തിയിരുന്നു.

ചാണകവെള്ളമൊഴിക്കുമെന്ന ബിജെപി പ്രഖ്യാപനത്തെ വെല്ലുവിളിച്ചാണ് പ്രതാപന്‍ രംഗത്ത് വന്നത്. ധൈര്യമുണ്ടെങ്കില്‍ ബിജെപി തന്റെ ദേഹത്ത് ചാണകവെള്ളം ഒഴിക്കണമെന്ന് പ്രതാപന്‍ പറഞ്ഞു. ചാണകം മെഴുകിയ തറയില്‍ കിടന്ന് വളര്‍ന്നയാളാണ് താനെന്നും തന്റെ ദേഹത്ത് പച്ച മത്സ്യത്തിന്റെ ഗന്ധമാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.

യാതൊരു കാരണവശാലും ആര്‍എസ്എസിനും ബിജെപിക്കും മുസ്ലീം താവ്രവാദത്തിനും കീഴടങ്ങില്ലെന്നും പ്രതാപന്‍ പറഞ്ഞു. ബിജെപിയുടെ ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയക്കില്ല. പറയുന്ന സ്ഥലത്ത് വരാം, പന്തയം വയ്ക്കാം. ബിജെപിയും ആര്‍എസ്എസും ഭീഷണിപ്പെടുത്തിയാല്‍ വഴങ്ങുന്ന കൂട്ടത്തിലല്ല പ്രതാപനെന്നും എംപി കൂട്ടിച്ചേര്‍ത്തു.

അമിത്ഷായും നരേന്ദ്രമോദിയും പാര്‍ലമെന്റില്‍ ഇരിക്കുമ്പോള്‍ കൈ ചൂണ്ടി മുദ്രാവാക്യം വിളിച്ചയാളാണ് താന്‍. ബിജെപിക്കും ആര്‍എസ്എസിനും ഒന്നാമത്തെ ശത്രു താനായിരിക്കും. ആ വെല്ലുവിളി താന്‍ ഏറ്റെടുക്കുകയാണെന്നും ടിഎന്‍ പ്രതാപന്‍ അറിയിച്ചു. തേജോവധം ചെയ്യും, ഗോമൂത്രം ഒഴിക്കുമെന്നൊക്കെ ഏതെങ്കിലും സിപിഎമ്മിന്റെ കുട്ടികളോട് പറഞ്ഞാല്‍ മതിയെന്നും പ്രതാപന്‍ വ്യക്തമാക്കി.