മാണിസാറിനോട് മകന് അലര്‍ജിയാണ്, പിതാവിന്റെ ആരോഗ്യനില വഷളായ സാഹചര്യത്തിലും ജോസ്. കെ. മാണിയും ഭാര്യയും വോട്ടു തേടി നടക്കുകയായിരുന്നു: പി.സി ജോര്‍ജ്

കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി അഭിപ്രായഭിന്നത മുറുകവെ ജോസ് കെ മാണിക്കെതിരെ കടുത്ത ആരോപണവുമായി പി.സി ജോര്‍ജ്. സ്വന്തം അപ്പനായ കെ.എം മാണി മുഖ്യമന്ത്രിയാകാതിരിക്കാന്‍ പിന്നില്‍ കളിച്ചയാളാണ് ജോസ്.കെ മാണിയെന്ന് പി.സി ജോര്‍ജ് ആരോപിച്ചു.

കെ.എം മാണിയുടെ മരണത്തില്‍ ജോസ് കെ മാണി രാഷ്ട്രീയം കളിച്ചുവെന്നും പി.സി പറഞ്ഞു. മാണിയുടെ ആരോഗ്യനില കൂടുതല്‍ വഷളായ സാഹചര്യത്തിലും ജോസ്. കെ.മാണിയും ഭാര്യയും വോട്ട് തേടി നടക്കുകയായിരുന്നുവെന്ന് പിസി കുറ്റപ്പെടുത്തി. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാണിസാറിനോട് മകന് അലര്‍ജിയാണ്. അഞ്ചാം തിയതി രാത്രി തന്നെ മാണിസാറിന്റെ മരണം ഏകദേശം തീരുമാനമായതായിരുന്നു. ആറ്, ഏഴ്, എട്ട് തിയതികളില്‍ മകനും ഭാര്യയും കൈയില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നെന്ന് പി.സി ജോര്‍ജ് പറഞ്ഞു. അപ്പന്‍ മരിച്ചു കൊണ്ടിരിക്കുന്നുവെന്ന് അറിയുന്ന ഒരു മകന് എങ്ങിനെയാണ് വോട്ട് പിടിക്കാന്‍ പോകാന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു.

മാണിസാറിന്റെ മരണശേഷം ശവശരീരത്തോടും മകന്‍ വിദ്വേഷം പ്രകടിപ്പിച്ചിട്ടുണ്ട്. പി.സി ചാക്കോ പ്രമുഖ രാഷ്ട്രീയക്കാരനായിരുന്നു. പള്ളിക്കകത്ത് ശവക്കോട്ടയില്‍ പ്രമുഖസ്ഥാനം നോക്കിയാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. എന്നാല്‍ മാണിസാറിനെ ഒരു മൂലയിലാണ് അടക്കിയിരിക്കുന്നത്. അങ്ങോട്ട് ആരും ചെല്ലരുത് എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. വര്‍ഷാവര്‍ഷം പ്രാര്‍ത്ഥനക്കായോ കല്ലറ കാണാനോ ആരും അങ്ങോട്ട് ചെല്ലരുതെന്ന് കരുതിയാണ് അങ്ങിനെ ചെയ്തിരിക്കുന്നത്- പി.സി.ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

മാണിഗ്രൂപ്പിനെ പിരിച്ചു വിടണമെന്നാണ് തന്റെ അഭിപ്രായം. മാണിഗ്രൂപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടു. മാണിസാറിനോട് എന്തു കൊണ്ടാണ് മകന് വൈരാഗ്യം ഉണ്ടായതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അത് ഞാന്‍ അദ്ദേഹത്തോട് തന്നെ സംസാരിച്ചിട്ടുള്ള കാര്യമാണെന്നും പി.സി വ്യക്തമാക്കി.