പി.ജി ഡോക്ടര്‍മാരുടെ സമരം; ഒ.പി ബഹിഷ്‌കരണം തുടരും

സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കും. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. കാഷ്വാലിറ്റി, ലേബര്‍ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ പിജി ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കും. അതേ സമയം ഒ.പി ബഹിഷ്‌കരണം തുടരുമെന്നും അറിയിച്ചു.

പി.ജി ഡോക്ടര്‍മാര്‍ സമരം തുടര്‍ന്ന് സാഹചര്യത്ത്ില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇവരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസും സമരക്കാരുമായി ചര്‍ച്ച നടത്തും. സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കണമെന്നും കൂടുതല്‍ നോണ്‍ അക്കാദമിക്ക് റസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കണമെന്നുമുള്ള സമരക്കാരുടെ ആവശ്യങ്ങളില്‍ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്ത് സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ തല ചര്‍ച്ച. ഉച്ചയ്ക്ക് 12 മണിക്കാണ് ചര്‍ച്ച. ആവശ്യങ്ങളില്‍ സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കണമെന്നാണ് സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യം.

പി.ജി ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പ് നല്‍കി. സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുന്ന കാര്യം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ പരിഗണിക്കാം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. റെസിഡന്‍സി മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. റെസിഡന്‍സി മാനുവലില്‍ നിന്നും അധികമായി ആര്‍ക്കൊക്കെ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതലായി അനുഭവപ്പെടുന്നത് എന്ന് അറിയാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. ഒന്നാം വര്‍ഷ നീറ്റ് പി.ജി പ്രവേശന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തിയെന്നും മന്ത്രി അറിയിച്ചു. സമരക്കാര്‍ ആവശ്യപ്പെട്ടാല്‍ സീനിയര്‍ റസിഡണ്ടന്റുമാരെ ഒഴിവാക്കി കൂടുതല്‍ നോണ്‍ അക്കാദമിക ജൂനിയര്‍ റസിഡന്റെ ഡോക്ടര്‍മാരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.നിലവില്‍ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം. സമരം തുടരാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ സമരരീതി മാറ്റുന്ന കാര്യം ഡോക്ടര്‍മാര്‍ ആലോചിച്ചേക്കും.