പി.എഫ്‌.ഐ അക്രമങ്ങളുടെ പേരില്‍ മുസ്ലിങ്ങളെ സര്‍ക്കാര്‍ വേട്ടയാടുന്നു; ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്നും പിണറായിക്ക് എന്ത് വ്യത്യാസമാണ് ഉള്ളത്; ചോദ്യങ്ങളുമായി യൂത്ത് ലീഗ്

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ അക്രമങ്ങളുടെ പേരില്‍ പിണറായി സര്‍ക്കാര്‍ മുസ്ലീങ്ങളെ വേട്ടയാകുകയാണെന്ന് യൂത്ത് ലീഗ് നേതാവ് പിടെ ഫിറോസ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ റവന്യു റിക്കവറിയിലൂടെ ഈടാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ മറുപടി പറയേണ്ട പല കാര്യങ്ങളുമുണ്ടെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അക്രമസംഭവങ്ങളുടെ പേരില്‍ നിരപരാധികളായ മുസ്ലിംകളുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി വരുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സര്‍ക്കാറില്‍ നിന്നും പിണറായി സര്‍ക്കാറിന് എന്ത് വ്യത്യാസമാണുള്ളതെന്നും ഫിറോസ് ചോദിച്ചു.

പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ റവന്യു റിക്കവറിയിലൂടെ ഈടാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ മറുപടി പറയേണ്ട പല കാര്യങ്ങളുമുണ്ട്.

1) സാധാരണ ഗതിയില്‍ പൊതുമുതല്‍ നശിപ്പിക്കുന്ന തരത്തിലുള്ള അക്രമ സംഭവങ്ങളുണ്ടായാല്‍ PDPP(Prevention of damage to Public Property) Act പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കും. പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ അത്തരത്തില്‍ കേസെടുത്തിട്ടുണ്ടോ?
2) കേസെടുത്തിരുന്നുവെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടി വരും. അറസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ ജാമ്യം ലഭിക്കാന്‍ കോടതിയില്‍ നഷ്ടപരിഹാരം കെട്ടി വെക്കണം. എന്നാല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അഞ്ച് കോടിയിലധികം നാശനഷ്ടമുണ്ടായിട്ടും നഷ്ട പരിഹാരം കെട്ടി വെക്കുന്ന സാഹചര്യത്തില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നാളിതു വരെ എങ്ങിനെ ഒഴിവായി?
3) ബഹുമാനപ്പെട്ട ഹൈക്കോടതി 18.01.2023ന് ഇറക്കിയ ഉത്തരവ് ഇപ്രകാരമാണ്. Attachment of properties shall be initiated against the additional 12th and 13th respondents as also the properties of the office bearers of Popular Front of India since they are admittedly in default of the directions issued by the Hon’ble High Court. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്ത് കണ്ട് കെട്ടാനാണ് ഹൈക്കോടതി ഉത്തരവിട്ടത് എന്നിരിക്കെ പോപ്പുലര്‍ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലാത്ത ആളുകളുടെ സ്വത്ത് ജപ്തി ചെയ്യാന്‍ എന്താണ് കാരണം?
4) നോട്ടീസ് പോലും നല്‍കാതെ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവുണ്ട് എന്നാണ് സര്‍ക്കാറിന്റെ വാദമെങ്കില്‍ അത് Revenue Recovery Act സെക്ഷന്‍ 34 പ്രകാരം ജപ്തി ചെയ്യപ്പെടുന്ന വ്യക്തിക്ക് നോട്ടീസ് നല്‍കേണ്ടതില്ല എന്നാണ് കോടതി പറഞ്ഞത്. ജപ്തി ചെയ്യേണ്ട സ്വത്തുക്കള്‍ ആരുടേതൊക്കെയാണ് എന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് നോട്ടീസ് നല്‍കിയോ investigation നടത്തിയോ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ ആരൊക്കെയാണ് എന്ന് പരിശോധിക്കുന്നതിന് ഒരു തടസ്സവുമില്ല. അത് ചെയ്യാതെ നിരപരാധികളുടെ സ്വത്ത് ജപ്തി ചെയ്തത് ലളിതമായി പറഞ്ഞാല്‍ തെമ്മാടിത്തമല്ലേ?
5) ജപ്തി ചെയ്യപ്പെട്ടവര്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് വാദമെങ്കില്‍ നിരപരാധിയായ ഒരാളുടെ വീട്ടില്‍ ഒരു സുപ്രഭാതത്തില്‍ ജപ്തി നോട്ടീസ് പതിച്ചിട്ട് അയാളിനി പോപ്പുലര്‍ ഫ്രണ്ടുകാരനല്ലെന്ന് തെളിയിക്കാന്‍ കോടതി കയറി ഇറങ്ങണമെന്ന് പറയുന്നത് തോന്നിവാസമല്ലേ?
6) ഇനി അവര്‍ നിരപരാധിയാണെന്ന് തെളിയിച്ചാല്‍ തന്നെ അവര്‍ക്കിപ്പോഴുണ്ടായ മാനസിക വിഷമം, സമൂഹത്തില്‍ അവര്‍ക്കുണ്ടായ അവമതിപ്പ്, കുട്ടികളുടെ ദുഃഖം, തീവ്രവാദിയെന്ന് ആക്ഷേപിച്ച് CPM നടത്തിയ പ്രകടനം…ഇതിനൊക്കെ ആര് നഷ്ടപരിഹാരം നല്‍കും?
അവസാനമായി…
7) അക്രമസംഭവങ്ങളുടെ പേരില്‍ നിരപരാധികളായ മുസ്ലിംകളുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി വരുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സര്‍ക്കാറില്‍ നിന്നും പിണറായി സര്‍ക്കാറിന് എന്ത് വ്യത്യാസമാണുള്ളത്?