കോഴിക്കോട് മെഡിക്കൽ കോളജിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം; അത്യാഹിത വിഭാഗത്തിന് മുന്നിലെ ജീപ്പിന് നേരെ പെട്രോള്‍ ബോംബേറിഞ്ഞു

കോഴിക്കോട് മെഡിക്കൽ കോളജിൽ നിർത്തിയിട്ട ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ ബൈക്കിലെത്തിയ രണ്ടംഗസംഘം ആക്രമണം നടത്തിയത്. ജീപ്പില്‍ ആളില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ല.

ആക്രമണത്തില്‍ ജീപ്പിന് കേടുപാടുകളുണ്ടായി. ആക്രമണം നടന്നപ്പോൾ തന്നെ സമീപത്തുണ്ടായിരുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ എത്തി തീയണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് പെട്രോള്‍ ബോംബേറുണ്ടായതെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞദിവസം പൂവാട്ടുപറമ്പില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേരെയാണ് ജീപ്പില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പരിക്കേറ്റവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശേഷം വാഹനം സമീപത്തുനിര്‍ത്തിയിട്ടു. ഇതിനു പിന്നാലെയാണ് പുലര്‍ച്ചെ ബൈക്കിലെത്തിയ രണ്ടംഗസംഘം ജീപ്പിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞത്.