കണ്ണൂര്‍ വി.സി നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ പുനര്‍നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഹര്‍ജിയില്‍ ഗവര്‍ണ്ണര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. വിഷയത്തില്‍ ഗവര്‍ണ്ണറുടെ നിലപാട് നിര്‍ണ്ണായകമാവും.

പ്രായപരിധി മാനദണ്ഡം ലംഘിച്ചും, സെര്‍ച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയുമാണ് നിയമനം എന്നാണ് അപ്പീലില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പുനര്‍ നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍. സെര്‍ച്ച് കമ്മിറ്റിയുടെ അനുമതിയുടെ ആവശ്യമില്ലെന്നുമാണ് ബെഞ്ച് വ്യക്തമാക്കിയത്.

കണ്ണൂര്‍ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു ഗവര്‍ണ്ണര്‍ക്ക് കത്തയച്ചിരുന്നു. ഇത് സത്യപ്രതിജ്ഞാ ലംഘനവും, ചട്ടലംഘനവും സ്വജപക്ഷപതാവുമാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ ലോകായുക്തയിലും മന്ത്രിക്കെതിരെ കേസ് വന്നിരുന്നു. വി.സി നിയമനത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രിയെ അയോഗ്യയാക്കണം എന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ജി നല്‍കിയത്.