ഇടുക്കിയിലെ ജനകീയ ഹര്‍ത്താല്‍; മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി

ഇടുക്കിയിലെ ജനകീയഹര്‍ത്താലില്‍ നിന്ന് മൂന്നുപഞ്ചായത്തുകളെ ഒഴിവാക്കി. രാജാക്കാട്, സേനാപതി, ബൈസണ്‍വാലി പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. വിദ്യാര്‍ഥികളുടെ പരീക്ഷ പരിഗണിച്ചാണ് തീരുമാനം.

അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ കോടതി അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ജനകീയ ഹര്‍ത്താല്‍. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍. ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികള്‍ നടക്കും.

മദപ്പാടുള്ളതിനാല്‍ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടര്‍ന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനുമാണ് കോടതി നിര്‍ദേശം. ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലില്‍ തുടരും. ആനയെ പിടികൂടി മാറ്റേണമെന്ന ആവശ്യം വിദഗ്ദ്ധ സമിതി വഴി കോടതിയെ ബോധ്യപ്പെടുത്താനാകും സര്‍ക്കാരിന്റെ ശ്രമം.

കൊമ്പന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന ഭയത്തില്‍ കഴിയുന്ന ശാന്തന്‍പാറ, ചിന്നക്കനാല്‍, പൂപ്പാറ മേഖലകളിലെ പ്രദേശവാസികള്‍ വലിയ പ്രതിഷേധവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, ചിന്നകനാല്‍, ഉടുമ്പന്‍ ചോല തുടങ്ങി 10 പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.

അരിക്കൊമ്പന്റെ കാര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ നടപടികള്‍ ഇന്ന് തുടങ്ങും. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും അമിക്കസ് ക്യൂറിയും ആനയെ സംബന്ധിച്ച വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ള രണ്ട് പേരെയുമാണ് ഈ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടുത്ത മാസം അഞ്ചിന് കോടതി കേസ് പരിഗണിക്കുമ്പോള്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിര്‍ദേശം.