നെയ്യാറ്റിന്‍കരയില്‍ അമ്പിളിയുടെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

നെയ്യാറ്റിൻകരയിൽ ആത്മഹത്യാശ്രമത്തെ തുടർന്ന് പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. വീടിന് നൂറ് മീറ്റര്‍ ദൂരത്ത് വെച്ചാണ് ആംബുലന്‍സ് നാട്ടുകാർ തടഞ്ഞത്.

മരിച്ച രാജനും ഭാര്യ അമ്പിളിയും മക്കളോടൊപ്പം താമസിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി.യും സംഘവും സ്ഥലത്തെത്തി. പ്രതിഷേധക്കാരുമായി സമവായചര്‍ച്ചകള്‍ നടത്തുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന ഉറപ്പ് എഴുതി നല്‍കണമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

നേരത്തെ സംഭവത്തിൽ പരാതിക്കാരിയായ വസന്തയെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തു. വസന്തക്ക് എതിരെ നാട്ടുകാരുടെ ഭാഗത്തു നിന്നും വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ക്രമസമാധാന നില തകരാതിരിക്കാനാണ് പൊലീസ് നടപടി.