കുടുംബ പ്രശ്നം, സാമ്പത്തിക പ്രശ്നം, തൊഴിൽ പ്രശ്നം തുടങ്ങി നിവേദനങ്ങളുടെ പെരുമഴ; പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ജനപ്രവാഹം

കേരളം കണ്ട ഏറ്റവും വലിയ അന്ത്യാഞ്ജലി നൽകിയാണ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ ജനങ്ങൾ യാത്രയാക്കിയത്. എന്നാൽ മരണശേഷവും ജനസേവകനായ കൂഞ്ഞൂഞ്ഞിന് ജനങ്ങളുടെ പരാതി കേൾക്കേണ്ട സ്ഥിതിയാണ്. കുടുംബ പ്രശ്നം, സാമ്പത്തിക പ്രശ്നം, തൊഴിൽ പ്രശ്നം തുടങ്ങി കുഞ്ഞൂഞ്ഞിന് നിവേദനങ്ങളുടെ പെരുമഴയാണ് ഇപ്പോൾ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.

പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് നിലയ്ക്കാത്ത ജനപ്രവാഹമാണ് ഇപ്പോഴും കാണുന്നത്. കല്ലറയുടെ ചുറ്റും കാണുന്ന ചെറിയ പേപ്പറുകളിലെ നിവേദനങ്ങൾ വേറിട്ട കാഴ്ചയാണ്. ഒരു പ്രതീക്ഷയാണോ, അതോ അന്തരിച്ച ഉമ്മൻചാണ്ടിയെ ദൈവമായി കാണുന്നതിന്റെ തുടക്കമാണോ എന്ന് സംശയിപ്പിുക്കുന്നതാണ് ആ കാഴ്ചകൾ.

കടം അടച്ചു തീര്‍ക്കാന്‍ വഴി കാണിച്ച് തരണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം തുടങ്ങി, കുടുംബ പ്രശ്നം തീര്‍ക്കാനും, വിദേശത്ത് ഉപരിപഠനം, ഇഷ്ട ജോലി ലഭിക്കാനും, പാരമ്പര്യമായി ലഭിച്ച സ്ഥലത്തെ റബര്‍ വെട്ടാനും മറ്റാവശ്യങ്ങള്‍ക്ക് പോകാനും വഴി തന്ന് സഹായിക്കാനും, ഒഇടി പരീക്ഷ പാസാകാന്‍ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടും വരെ നിരവധിയാളുകളാണ് പുതുപ്പള്ളിയിലെ കല്ലറയിലേക്ക് എത്തുന്നത്.

Read more

ജീവിച്ചിരുന്ന കാലത്ത് അസാധാരണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന മധ്യസ്ഥനായിരുന്നു സാധാരണക്കാർക്ക് ഉമ്മൻചാണ്ടി. മരണശേഷവും ജനങ്ങൾക്ക് ആ സഹായം ലഭിക്കുമെന്ന പ്രതീക്ഷയാകാം ഒരു പക്ഷെ സാധാരകണ ജനങ്ങളെ ആ കല്ലറയ്ക്കരുകിലെത്തിക്കുന്നത്. അന്തരിച്ച് 16 ദിവസം പിന്നിടുമ്പോഴും ഉമ്മൻചാണ്ടി ഈ ജനങ്ങൾക്ക് ഇപ്പോഴും ജനസേവകനായ കുഞ്ഞൂഞ്ഞാണ്.