പെന്‍ഷന്‍ പറ്റിയ ഐ എ എസുകാര്‍ക്കും മാസപ്പടി വേണം, ഇപ്പോള്‍ കിട്ടുന്നത് റിട്ടയര്‍ ചെയ്ത ഹൈക്കോടതി ജഡ്ജിമാര്‍ക്ക് മാത്രം. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സര്‍ക്കാരിന് പുതിയ തലവേദന

വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി വേണമെന്നാവിശ്യപ്പെട്ട് ഐ എ എസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ജഡ്്ജിമാര്‍ എന്നിവര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യം തങ്ങള്‍ക്കും വേണമെന്നാണ് അസോസിയേഷന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അഡീ ചീഫ് സെക്രട്ടറി- ചീഫ് സെക്രട്ടറി റാങ്കില്‍ പെന്‍ഷന്‍ പറ്റുന്ന ഐ എ എസുകാര്‍ക്ക് ഇപ്പോള്‍ ഒരു ലക്ഷം രൂപക്കടുത്ത് പെന്‍ഷനായി ലഭിക്കുന്നുണ്ട്. സെക്രട്ടറി- പ്രിസന്‍സിപ്പല്‍ സെക്രട്ടറി റാങ്കില്‍ പെന്‍ഷനായവര്‍ക്ക് 70000-80000 രൂപയും ലഭിക്കും. ഇത് കൂടാതെ ചിലവുകള്‍ നിര്‍വ്വഹിക്കാന്‍ മാസപ്പടി വേണമെന്നാണ് ഐ എ എസ് അസോസിയേഷന്റെ ആവശ്യം.ഐഎഎസ് അസോസിയേഷന്‍ സെക്രട്ടറി രാജമാണിക്യമാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും ഹൈക്കോടതി ജഡ്ജിമാരുടെയും പ്രതിമാസ ആനുകൂല്യം സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.2022 സെപ്റ്റംബര്‍ 27ന് വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിന് 14000 രൂപ എന്നത് 25000 രൂപയായും ഹക്കോടതി ജഡ്ജിമാര്‍ക്ക് 12000 രൂപ എന്നത് 20000 രൂപയായും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ തങ്ങളുടെ ആനുകൂല്യം വീണ്ടും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിന് 50000 രൂപയും ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 45000 രൂപയും പ്രതിമാസ ആനുകൂല്യം ലഭിക്കണമെന്നാണ് ഇവരുടെ പുതിയ ആവശ്യം.