ആരാണ് എസ്.എഫ്‌.ഐക്ക് സെന്‍സര്‍ഷിപ്പ് ചുമതല നല്‍കിയത്; ലഹരി മാഫിയക്കെതിരെയുള്ള വാര്‍ത്തയില്‍ എന്താണ് പ്രകോപനം; വിഷയം സഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം

ഏഷ്യാനെറ്റ് കൊച്ചി റീജിനല്‍ ഓഫിസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയ സംഭവം നിയമസഭയില്‍. പ്രതിപക്ഷ എംഎല്‍എ പിസി വിഷ്ണുനാഥാണ് സംഭവം അടിയന്തര പ്രമേയമായി സഭയില്‍ ഉയര്‍ത്തിയത്. ഏഷ്യാനെറ്റ് കൊച്ചി റീജിനല്‍ ഓഫിസില്‍ 30തോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദേഹം നോട്ടീസ് നല്‍കിയത്.

ലഹരി മാഫിയക്കെതിരായ വാര്‍ത്തയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എന്തിനാണ് പ്രകോപിതരാകുന്നതെന്ന് പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ലഹരി മാഫിയക്ക് എതിരായ വാര്‍ത്ത എങ്ങനെ സംസ്ഥാന സര്‍ക്കാറിന് എതിരാകും. എസ്.എഫ്.ഐക്ക് സെന്‍സര്‍ഷിപ്പ് ചുമതല ആരാണ് നല്‍കിയത്. എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലാണ് കൊച്ചി ഓഫിസില്‍ അതിക്രമം നടത്തിയതെന്നും വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി.

മാധ്യമ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയ ശേഷം പുരപ്പുറത്ത് കയറി ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് സര്‍ക്കാര്‍ യജ്ഞം നടത്തുന്നു. ഏഷ്യാനെറ്റിന് നേരെയുള്ള അതിക്രമം കേരളത്തിലെ മാധ്യമങ്ങള്‍ക്ക് നേരെയുള്ള മുന്നറിയിപ്പാണ്. സര്‍ക്കാറിനെതിരെ വാര്‍ത്തകള്‍ കൊടുക്കരുതെന്നും ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കരുതെന്നുമുള്ള മുന്നറിയിപ്പാണിതെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണല്‍ ഓഫീസിനുനേരെയുണ്ടായ എസ് എഫ് ഐ അതിക്രമത്തില്‍ പത്തുപ്രതികളെക്കൂടി പൊലീസ് തിരിച്ചറിഞ്ഞു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി അര്‍ജുന്‍ ബാബുവിന്റെ നേതൃത്വത്തിലാണ് ഓഫീസിലേക്ക് ഇരച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പ്രവര്‍ത്തനം തടസപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍.

ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസിനു നേര്‍ക്കുണ്ടായ അതിക്രമത്തില്‍ കടുത്ത വിമര്‍ശനമാണ് പൊതുസമൂഹത്തില്‍ നിന്നും സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും സിപിഎമ്മും എസ് എഫ് ഐയും രണ്ടാം ദിവസവും നേരിടുന്നത്. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അര്‍ജുന്‍ ബാബു അടക്കം പത്തുപേരെയാണ് കൊച്ചി സിറ്റി പൊലീസ് തിരിച്ചറിഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് ഹാജരാക്കിയ ദൃശ്യങ്ങളില്‍ നിന്നും ഇന്നലെ അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണിത്. പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീല്‍ഷണര്‍ ആവര്‍ത്തിച്ചു. സംഭവത്തിന്റെ ഗൂഡാലോചന സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ മാത്രം അറിവോടെയല്ല ഇത്തരമൊരു അതിക്രമം നടന്നതെന്നാണ് പൊലീസിനും കിട്ടിയിരിക്കുന്ന വിവരം. എസ് എഫ് ഐ ജില്ലാ പ്രസിഡന്റടക്കം എട്ടുപേരെയാണ് സംഭവത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്.