സംസ്ഥാനത്ത് തൂക്കുസഭ; കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേർന്ന് തീരുമാനിക്കുമെന്ന് പി.സി ജോർജ്ജ്

സംസ്ഥാനത്ത് തൂക്കുസഭ വരുമെന്ന് പി.സി ജോർജ്ജ്. പൂഞ്ഞാറിൽ താൻ 50000 വോട്ട് നേടി ജയിക്കും. കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേർന്ന് തീരുമാനിക്കുമെന്നും പി.സി ജോർജ്ജ് പറഞ്ഞു. മീഡിയവണ്‍ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതൽ അൻപതിനായിരം വരെ ഭൂരിപക്ഷം നേടും. ഭരണത്തുടര്‍ച്ചയുണ്ടാകില്ല. സുരേന്ദ്രന്‍റെ വിജയത്തില്‍ സംശയമുണ്ടെന്ന് ജോര്‍ജ്ജ് പറഞ്ഞു.

അതേസമയം ഭൂരിപക്ഷം സര്‍വേകളും കേരളത്തില്‍  ഭരണത്തുടര്‍ച്ചയാണ് പ്രവചിക്കുന്നത്. ചില സര്‍വേകളനുസരിച്ച് എല്‍ഡിഎഫിന് 100 സീറ്റിന് മുകളില്‍ ലഭിച്ചേക്കുമെന്നാണ് സൂചന. സര്‍വേ ഫലങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസത്തില്‍, വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു.

സര്‍വേ ഫലങ്ങള്‍ തിരിച്ചടിയാണെങ്കിലും യുഡിഎഫ് അത് പുറത്ത് കാണിക്കുന്നില്ല.സര്‍ക്കാര്‍ വിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് തന്നെയാണ് യുഡിഎഫ് വിലയിരുത്തുന്നത്. നേരിയ സീറ്റുകളുടെ ഭൂരിപക്ഷത്തിന് അധികാരത്തിലത്തൊമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. സര്‍വേകള്‍ കാര്യമായ നേട്ടം പ്രവചിക്കുന്നില്ലെങ്കിലും ബിജെപിയും ശക്തമായി രംഗത്തുണ്ട്. സീറ്റ് നേട്ടം രണ്ടക്കം പിന്നിടുകയും ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യവും ഉണ്ടാകുമെന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തല്‍.