സംസ്ഥാനത്ത് അധികാരത്തിലെത്തുക തൂക്കുമന്ത്രിസഭ; പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയുമെന്നും പി.സിജോർജ്ജ്

സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയേ അധികാരത്തിലെത്തുവെന്ന് പി.സി ജോർജ്. യുഡിഎഫിന്‍റെ പിന്തുണ തേടി അങ്ങോട്ട് പോയിട്ടില്ല. തൂക്കുമന്ത്രിസഭ വന്നാൽ ആരെ പിന്തുണയ്ക്കുമെന്ന് ആലോചിച്ചിട്ടില്ല. ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളുടെ  പതിവില്ലാത്ത രീതിയിൽ കൂടുതൽ പിന്തുണ പൂഞ്ഞാറിൽ ഉണ്ടായിട്ടുണ്ട്. പാലായിൽ ജോസ് കെ മാണി വിരുദ്ധവികാരം ഉണ്ടായിരുന്നു എന്നും തിരഞ്ഞെടുപ്പിൽ ജനപക്ഷം പിന്തുണച്ചത് മാണി സി കാപ്പനെ ആണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ശബരിമല വിഷയമാണ് ഇടതുമുന്നണിയുടെ തുടർഭരണ സാദ്ധ്യത ഇല്ലാതാക്കിയത്. ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റിയത് കൊണ്ടാണ് നാട് നശിച്ചത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയുമെന്നും പിസിജോർജ്ജ് അഭിപ്രായപ്പെട്ടു.

അതേസമയം പൂഞ്ഞാറിൽ ഈരാറ്റുപേട്ട ഇത്തവണ ചതിച്ചെന്ന് പിസി  ജോര്‍ജ്ജ് പറഞ്ഞു. ഈരാറ്റുപേട്ടയിൽ പിന്നിൽ പോകും. മറ്റെല്ലായിടങ്ങളിലും മുൻതൂക്കം ഉണ്ടാകും. ഭൂരിപക്ഷം എത്രയാകുമെന്ന് ഇപ്പോൾ പറയുന്നില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. വോട്ട് ചെയ്യാൻ തയ്യാറായവരെ ഈരാറ്റുപേട്ടയിൽ എസ്ഡിപിഐക്കാര്‍ ഭീഷണിപ്പെടുത്തി. ഇതിന് സിപിഎം പിന്തുണ ഉണ്ടായിരുന്നുവെന്നും പിസി ആരോപിച്ചു.

ബിജെപി വോട്ട് മണ്ഡലത്തിൽ അനുകൂലമായിരുന്നു എന്നും പോളിംഗിന് ശേഷം പിസി ജോര്‍ജ്ജ് പ്രതികരിച്ചു. മാന്യൻമാരെ ബിജെപി തിരഞ്ഞെടുപ്പിൽ പിന്തുണച്ചാൽ അതെങ്ങനെ വോട്ട് കച്ചവടം ആകും? ഒരു ചായ പോലും ഒരു ബിജെപിക്കാരനും പൂഞ്ഞാറിൽ വാങ്ങിക്കൊടുത്തിട്ടില്ല, പിന്തുണയ്ക്കണമെന്ന് മാന്യമായി അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി.

.