'പി.സി ജോര്‍ജിന് ജാമ്യം കിട്ടാന്‍ അനധികൃതമായി ഇടപെട്ടു'; ജസ്റ്റിസ് കെമാല്‍ പാഷക്ക് എതിരെ പരാതി

ജസ്റ്റിസ് കെമാല്‍ പാഷക്കെതിരെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതി. പി.സി. ജോര്‍ജിനെതിരെ നല്‍കിയ പീഡന കേസില്‍ ജാമ്യം കിട്ടാന്‍ അനധികൃതമായി കെമാല്‍ പാഷ ഇടപ്പെട്ടുവെന്നാണ് പരാതി.

ജാമ്യം നല്‍കിയ ജഡ്ജിയുമായി കെമാല്‍ പാഷക്ക് ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു. നിയമ സംവിധാനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച അന്വേഷണം വേണമെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനെ ജസ്റ്റിസ് കെമാല്‍ പാഷ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എതിര്‍ക്കുന്നവരെ പീഡനക്കേസില്‍ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പൊലീസിനെ അടിമകളാക്കി മാറ്റി അന്തസ്സായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജനാധിപത്യമെന്ന പ്രക്രിയ ഇപ്പോള്‍ ഇവിടെ ഇല്ല. ഒരു പൗരനെ സംബന്ധിച്ചിടത്തോളം അതിലെ ഏറ്റവും വലിയ അവകാശം വിമര്‍ശനമാണ്. വിമര്‍ശിക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല. രണ്ടും നഷ്ടപ്പെട്ട് കഴിഞ്ഞു.

ഓടയില്‍ നിന്നും മറ്റും ശേഖരിക്കുന്ന വെള്ളം പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിക്കുകയാണ്. സന്ദേശം എന്ന ചിത്രത്തില്‍ ശങ്കരാടി ഒരു ഉപദേശം കൊടുക്കുന്നുണ്ട് ഒരു രാഷ്ട്രീയ പ്രസ്താനത്തെ എങ്ങനെ നശിപ്പിക്കാമെന്ന്.

ഒരു പെണ്ണ് കേസിലോ ഗര്‍ഭ കേസിലോ കുടുക്കണം പിന്നെ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനും ആ പ്രസ്താനത്തിലേക്ക് വരില്ലെന്നാണ് ഉപദേശമായി നല്‍കുന്നത്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളും ആ ചിത്രത്തില്‍ പറഞ്ഞ കാര്യങ്ങളും തമ്മില്‍ ഒരു വ്യതാസവുമില്ല.

പീഡനക്കേസില്‍ അറസ്റ്റിലായ പി.സി.ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച കോടതിയുടെ നടപടി ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തി. ഒരു പീഡന പരാതിയില്‍ വെറും ഒരു മണിക്കൂര്‍ കൊണ്ട് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ പിടിച്ചെന്ന പറഞ്ഞാല്‍ അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.