മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ സംസാരിക്കുന്ന ശബ്ദരേഖ പുറത്ത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. മന്ത്രിമാറ്റത്തിന് തയ്യാറാകാതിരുന്ന മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി കുറിക്ക് കൊള്ളുംവിധം സംസാരിക്കാൻ അറിയാമെന്നാണ് പിസി ചാക്കോ പറയുന്നത്.
കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് ചേർന്ന എൻസിപി യോഗം അലങ്കോലമായിരുന്നു. ഈ യോഗത്തിലായിരുന്നു മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിയോടുള്ള അതൃപ്തി പിസി ചാക്കോ പരസ്യമാക്കിയത്. ഇത് ആരോ റെക്കോഡ് ചെയ്ത് പുറത്തുവിടുകയായിരുന്നു. മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോൾ ഇപ്പോൾ ഒരു ചേയ്ഞ്ച് വേണോയെന്നാണ് ചോദിച്ചതെന്നാണ് ശബ്ദരേഖയിൽ പിസി ചാക്കോ പറയുന്നത്. നിങ്ങൾ അതിൽ നിർബന്ധം പിടിക്കരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശരത് പവാറിൻറെ നേതൃത്വത്തിൽ എടുത്ത തീരുമാനം ആണെന്ന് താൻ മറുപടി നൽകി.
പാർട്ടിയുടെ തീരുമാനമാണെന്നും പറഞ്ഞു. അങ്ങ് അത് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. അതിനപ്പുറത്തോട്ട് ഒന്നും താൻ പറഞ്ഞില്ല. പലതും പറയാമായിരുന്നുവെന്നും ഇടതുപക്ഷ മുന്നണിയിൽ ഇക്കാര്യം ഉന്നയിക്കാമായിരുന്നെന്നും പിസി ചാക്കോ പറയുന്നുണ്ട്. അങ്ങനെ ചെയ്താൽ നല്ല പബ്ലിസിറ്റി കിട്ടും. തനിക്ക് നല്ല കുറിക്ക് കൊള്ളുന്നത് പോലെ മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിക്കാമെന്നും അല്ലെങ്കിൽ കൊള്ളുന്ന പോലെ ചെയ്യാമെന്നും ശബ്ദരേഖയിൽ പിസി ചാക്കോ പറയുന്നുണ്ട്.
അതിനിടെ, പിസി ചാക്കോക്കെതിരെ കൂടുതൽ ആരോപണവുമായി പുറത്താക്കപ്പെട്ട നേതാവ് ആട്ടുകാൽ അജി രംഗത്തെത്തി. പിഎസ്‍സി അംഗത്തെ നിയമിച്ചതിൽ കോഴ വാങ്ങിയതിന് പുറമെ പാർട്ടി ഫണ്ടിലും തിരിമറി നടത്തിയെന്നാണ് ആക്ഷേപം. എൻസിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ കുറേ നാളായി വലിയ തോതിൽ വിഭാഗീയത നിലനിൽക്കുന്നുണ്ട്. നേരത്തെ അച്ചടക്കനടപടി നേരിട്ട മുൻ ജില്ലാ പ്രസിഡന്റ് ആറ്റുകാൽ സജിയും സംസ്ഥാന പ്രസിഡന്റും തമ്മിലുള്ള തർക്കം കുറേക്കാലമായി രൂക്ഷമാണ്. മന്ത്രിമാറ്റം ഉണ്ടാവണമെന്നും എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് പിസി ചാക്കോ വിഭാഗത്തിന്റെ നിലപാട്.