പഴയിടം ഇനിയും കലോത്സവ ടെന്‍ഡറിംഗില്‍ പങ്കെടുക്കണം, പകരം നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കില്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും: അരുണ്‍ കുമാര്‍

സ്‌കൂള്‍ കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിതരണം ചെയ്യുന്നതിനെതിരെ ഉയര്‍ന്ന വിവാദങ്ങളുടെ പേരില്‍ പഴയിടം മോഹനന്‍ നമ്പൂതി കലോത്സവ പാചകത്തില്‍നിന്നും പിന്മാറിയതില്‍ പ്രതികരണവുമായി മുന്‍ മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍. കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിതരണം ചെയ്യുന്നതിനെതിരെ അരുണ്‍ കുമാര്‍ പങ്കുവെച്ച കുറിപ്പായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

പഴയിടം ഇനിയും കലോല്‍സവ ടെന്‍ഡറിംഗില്‍ പങ്കെടുക്കണം എന്നു തന്നെയാണ് തന്റെ ആഗ്രഹമെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. പഴയിടത്തിന്റെ അദ്ധ്വാനത്തെയും അതിലെ പ്രാവീണ്യത്തെയും മാനിക്കുന്നെന്ന് പറഞ്ഞ അദ്ദേഹം പഴയിടം പോയി മറ്റൊരാള്‍ അയാള്‍ നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കില്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുമെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ..

പ്രിയപ്പെട്ട പഴയിടം,

അങ്ങ് ഇനിയും കലോല്‍സവ ടെന്‍ഡറിംഗില്‍ പങ്കെടുക്കണം എന്നു തന്നെയാണ് ആഗ്രഹം. അങ്ങയുടെ അദ്ധ്വാനത്തെയും അതിലെ പ്രാവീണ്യത്തെയും മാനിക്കുന്നു. വെജിറ്റേറിയന്‍ ഭഷണത്തിന്റെ സാത്വികത എന്നതിനോട് വിയോജിക്കുകയും ചെയ്യുന്നു.നോണ്‍ വെജ് മെനു ആണെങ്കില്‍ അങ്ങ് കായികോത്സവത്തിനു ചെയ്തതു പോലെ താങ്കളും ടെന്‍ഡര്‍ കൊടുക്കണം. അതൊരു ‘ബ്രാന്‍ഡിംഗ് ‘ ഭീഷണിയാണോ എന്ന് തീരുമാനിക്കേണ്ടത് അങ്ങാണ്.

ആശയങ്ങളെ ആളുകളില്‍ കെട്ടി ആളിനെയല്ല തല്ലിക്കൊല്ലേണ്ടത്. ഹിന്ദുത്വത്തിനെതിരെ എന്നാല്‍ ഹിന്ദുക്കള്‍ക്കെതിരെ എന്ന നരേഷന്‍ ഫാസിസ്റ്റു യുക്തിയാണ്. കല സമം വെജിറ്റേറിയന്‍ എന്ന ശുദ്ധി സങ്കല്‍പങ്ങളെ ചോദ്യം ചെയ്യുന്നത് അതിനു പിന്നിലെ ദൃഢീകരിക്കപ്പെട്ട ജാതി ബോധ്യങ്ങളെ (പിയര്‍ ബോര്‍ദ്രുന്റെ ഭാഷയില്‍ doxa, ഗ്രാംഷിയുടെ ഭാഷയില്‍ സാമാന്യബോധം) വിമര്‍ശിക്കുന്നത് ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നതാണ് കണ്ടത്.

16 വര്‍ഷത്തെ കോണ്‍ട്രാക്റ്റ് ഉപേക്ഷിച്ച് അങ്ങ് പോയി മറ്റൊരാള്‍ അയാള്‍ നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കില്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. നല്ല നിലയില്‍ സതി അനുഷ്ഠിച്ചതില്‍ നിന്ന്, തൊട്ടുകൂടായ്മയില്‍ നിന്ന്, ജാതി അടിമത്തത്തില്‍ നിന്ന് ഒക്കെ പൊരുതിയും ചോദിച്ചും ഒക്കെയാണ് മനുഷ്യര്‍ ആ നിലകളെ താണ്ടിയത്. വൈവിധ്യങ്ങളുടെ ആഘോഷമാണ് ജനാധിപത്യത്തിന്റെ രുചി.

വിജയന്‍ മാഷ് പറഞ്ഞതുപോലെ കുട്ടിയെ പുറത്താക്കിയാലും ചോദ്യം അവിടെ തുടരും എന്നു മാത്രം.

NB : മുന്നു വര്‍ഷം മുമ്പുള്ള അഭിമുഖവുമായി എത്തുന്നവരോട് കുട്ടികള്‍ അവര്‍ക്കാഗ്രഹമുള്ളിടത്തോളം നോണ്‍ വെജ് ആയി തുടരും, ഞാനും.