വിസ്മയ കേസിലെ പ്രതിക്കടക്കം പരോള്‍ നല്‍കിയ ജയിൽ മേധാവിയെ തിരുത്തി സർക്കാർ. സ്വന്തം ഇഷ്ടപ്രകാരം ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ പരോൾ നൽകേണ്ട എന്നാണ് ആഭ്യന്തരവകുപ്പിന്റെ നിർദേശം. പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യക്തത വരുത്തി സർക്കാർ ബൽറാം കുമാർ ഉപാധ്യായക്ക് നിർദ്ദേശം നൽകിയത്.
പരോള്‍ അനുവദിക്കുന്നതില്‍ ജയിൽ മേധാവിക്ക് മേല്‍ പിടുത്തമിട്ടിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി. തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയെ തിരുത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. ജയിൽ മേധാവി സ്വന്തം ഇഷ്ടപ്രകാരം പരോൾ നൽകേണ്ടന്നാണ് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പൊലീസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവി പ്രതികൾക്ക് പരോളുകൾ അനുവദിച്ചിരുന്നു. വിസ്മയ കേസിലെ പ്രതി കിരണിനുൾപ്പെടെ പരോൾ അനുവദിച്ചത് വിവാദമായിരുന്നു. സംഭവത്തിൽ നിരവധി പരാതിയും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് റിപ്പോർട്ട് എതിരായാൽ ജയിൽ ഉപദേശകസമിതിയുടെ അംഗീകരത്തോടെ മാത്രം പരോൾ നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോൾ ആഭ്യന്തര സെക്രട്ടറി ജയിൽ മേധാവിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.