ഷാരോണിനെ കോളജില്‍ വെച്ചും വധിക്കാന്‍ ശ്രമിച്ചു; 50-ലധികം ഡോളോ ഗുളികകള്‍ കുതിര്‍ത്ത് കൈയില്‍ കരുതി, ഇത് ജ്യൂസില്‍ കലര്‍ത്തി നല്‍കി

ഷാരോണ്‍ പഠിച്ചിരുന്ന കോളജില്‍ വെച്ചും ഗ്രീഷ്മയുടെ വധശ്രമം. ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതക ശ്രമം. ഇതിനായി അമ്പതിലധികം ഗുളികകള്‍ തലേന്നെ കുതിര്‍ത്ത് കൈയില്‍ കരുതി. ശേഷം ഷാരോണിനൊപ്പം കോളജിലെത്തി ജ്യൂസ് ചലഞ്ച് നടത്തി.

കോളജിലെ ശുപിമുറിയില്‍ വെച്ച് ജ്യൂസില്‍ ഗുളികകള്‍ കലര്‍ത്തി. ജ്യൂസ് കുടിച്ച ഷാരോണ്‍ കയ്പ്പ് കാരണം തുപ്പി കളഞ്ഞുവെന്നും ഗ്രീഷ്മ മൊഴി നല്‍കി. ഗ്രീഷ്മയെ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഗ്രീഷ്മയെ വെട്ടുകാട് പള്ളിയിലും, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് തെളിവെടുത്തിരുന്നു.  തെളിവെടുപ്പിനിടെ പൊലീസുകാരോട് പലതിനും ഒരു കൂസലും ഇല്ലാതെ ചിരിച്ചു കൊണ്ടാണ് ഗ്രീഷ്മ മറുപടി നല്‍കിയത്.

ഷാരോണിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വെട്ടുകാട് പള്ളിയില്‍ വെച്ച് വിവാഹം കഴിച്ചെന്ന് ഗ്രീഷ്മ മൊഴി നല്‍കി. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ചിരിച്ചു കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടി.വേളിയില്‍ വിശ്രമിച്ചപ്പോഴാണ് ആദ്യമായി കൊലപാതക പദ്ധതി മനസില്‍ വന്നതെന്നും ഗ്രീഷ്മ പറഞ്ഞു.

‘നല്ലൊരു ജീവിതമുണ്ടാകണേ എന്നായിരിക്കും അവന്‍ പ്രാര്‍ത്ഥിച്ചത്’ എന്ന് തെളിവെടുപ്പിനിടയില്‍ വെട്ടുകാട് പള്ളിയില്‍വെച്ച് ഗ്രീഷ്മയോടു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു. ‘പക്ഷേ, നേരെ തിരിച്ചായിപ്പോയി’ എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.

Read more

ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കിയപ്പോള്‍ ഷാരോണ്‍ രുചിവ്യത്യാസം മനസിലാക്കി തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഇതിനിടെ തന്നെ മുന്‍പ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഐസ്‌ക്രീംകട ജീവനക്കാരിയോട് ഗ്രീഷ്മ തട്ടിക്കയറുകയും ചെയ്തു.