സഹതടവുകാരുടെ പരാതി, ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ അട്ടകുളങ്ങര ജയിലിൽ നിന്ന് മാറ്റി

പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അറസ്റ്റിലായത് മുതൽ തടവിൽ കഴിഞ്ഞിരുന്ന അട്ടകുളങ്ങര വനിതാ ജയിലിൽ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മയടക്കം രണ്ട് തടവുകാരെ അട്ടകുളങ്ങരയിൽ നിന്ന് മാറ്റിയതെന്നാണ് റിപ്പോർട്ട്.

2022 ഒക്ടോബർ 14 നാണു കാമുകൻ ആയിരുന്ന ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകി ഗ്രീഷ്മ കൊലപ്പെടുത്തിയത്. തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽ വെച്ചാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആശുപത്രയിൽ കഴിയവേ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

പാറശ്ശാല പൊലീസ് ആദ്യം നടത്തിയ അന്വേഷണത്തിൽ സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ഒടുവിൽ ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ഷാരോണിന്റെ മരണമൊഴിയിൽ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ എന്നിവരും കേസിൽ പ്രതികളാണ്.

മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും കേസിൽ പ്രതി ചേർത്തത്.