'ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി, കഴുത്തറുത്തു'; പാനൂര്‍ കൊല,  പ്രതിയുടെ കുറ്റസമ്മത മൊഴി

പാനൂരില്‍ 23കാരിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്യാംജിത്തിന്റെ കുറ്റസമ്മതമൊഴി പുറത്ത്. വിഷ്ണുപ്രിയയെ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തിയ ശേഷം കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറുത്തു എന്നാണ് പ്രതിയുടെ മൊഴി.

ആദ്യം അടുക്കളയിലേക്കാണ് പ്രതി പോയത്. ഇവിടെ വിഷ്ണുപ്രിയയെ കണ്ടില്ല. തുടര്‍ന്ന് മുറിയിലേക്ക് പോവുകയായിരുന്നു. മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ വിഷ്ണുപ്രിയ സുഹൃത്തുമായി വാട്ട്സ്ആപ്പ് വീഡിയോ കോളില്‍ ആയിരുന്നു. പ്രതിയെ കണ്ട് ഭയന്ന് പരിഭ്രാന്തയായി ഇയാളുടെ പേരു വിളിച്ചുപറഞ്ഞ് വിഷ്ണുപ്രിയ ചാടിയെഴുന്നേറ്റു. ഈ സമയം കൈയിലിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തും കൈകളും മുറിച്ചു.

കൂത്തുപറമ്പിലെ ഒരു കടയില്‍ നിന്നാണ് ഇയാള്‍ ചുറ്റിക വാങ്ങിയത്. ദിവസങ്ങളായി ശ്യാംജിത് വിഷ്ണുപ്രിയയെ പിന്തുടര്‍ന്ന് നിരീക്ഷിച്ചുവരികയായിരുന്നു. ഈ സമയത്താണ് മരണാനന്തര ചടങ്ങ് നടക്കുന്ന വീട്ടില്‍ നിന്ന് വിഷ്ണുപ്രിയ ഒറ്റയ്ക്ക് വീട്ടിലേക്കെത്തുന്നത് ഇയാള്‍ കണ്ടതും കുറച്ചുനേരത്തിനു ശേഷം വീട്ടിലെത്തി കൊലപാതകം നടത്തിയതും.

പ്രണയത്തിലായിരുന്ന വിഷ്ണുപ്രിയയും മുന്‍ കാമുകനായ ശ്യാംജിതും ഇടക്കാലത്ത് പിണങ്ങിയിരുന്നു. തുടര്‍ന്ന്, ഇനി ഈ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് വിഷ്ണുപ്രിയ അറിയിച്ചു. ഇതോടെ ശ്യാംജിത്തിന് പെണ്‍കുട്ടിയോട് കടുത്ത പകയുണ്ടാവുകയും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചു നടന്ന ആസൂത്രിത കൊലപാതമാണിതെന്ന് പൊലീസ് പറയുന്നു. അതേസമയം, പ്രതി നേരത്തെയും വിഷ്ണു പ്രിയയുടെ വീട്ടില്‍ വന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വീടും പരിസരവുമൊക്കെ ഇയാള്‍ക്ക് കൃത്യമായി അറിയാമായിരുന്നു. 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്.