പാലത്തായി പീഡന കേസ് തുടരന്വേഷണം നടത്താൻ ഇനി ഐ.പി.എസ് വനിതകളും; കുട്ടിയുടെ മൊഴി വീണ്ടുമെടുക്കും

പാലത്തായി പീഡനകേസ് തുടരന്വേഷണം നടത്താൻ ഐപിഎസ് ഉദ്യോഗസ്ഥകളും. കാസർഗോഡ് എസ്പി ഡി. ശിൽപ, കണ്ണൂർ നാർകോട്ടിക് സെൽ ഡിവൈഎസ്പി രേഷ്മ രമേശ് ഐപിഎസ് എന്നിവരെയാണ് ചുമതല ഏൽപിക്കുന്നത്. നിലവിൽ അന്വേഷണ ചുമതലയുള്ള ഐ.ജി ശ്രീജിത്തിന്റെ അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനമെന്നാണ് സൂചന. പ്രതിയായ ബിജെപി നേതാവായ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നതായുള്ള ആരോപണം ശക്തമാണ്.

അന്വേഷിക്കാൻ ഡി.ശിൽപയും, കരേഷ്മ രമേഷ് ഐപിഎസും കൂടി എത്തുന്നതോടെ വനിതാ ഉദ്യോഗസ്ഥ കേസന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം നടപ്പാവുകയാണ്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം തലശ്ശേരി അഡീഷണൽ ജില്ലാ സെൽൻസ് കോടതി അംഗീകരിച്ചിരുന്നു. കുട്ടിയുടെ മൊഴി ഓഡിയോ ആയും വീഡിയോ ആയും റെക്കോഡ് ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

കേസിൽ പ്രതിക്കെതിരെ പോക്സോ ചുമത്താതെ ഭാഗിക കുറ്റപത്രമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയത്. തുടരന്വേഷണത്തിന് വനിതാ ഉദ്യോഗസ്ഥർ എത്തുന്നതോടെ കുട്ടിയുടെ മൊഴി വീണ്ടുമെടുക്കും. പ്രതിക്കെതിരെ പോക്സോ ചുമത്തണമോ എന്നകാര്യത്തിൽ ഈ മൊഴി നിർണ്ണായകമാകും.