പാലാരിവട്ടം പാലം അഴിമതി കേസ്; അറസ്റ്റ് തടയാൻ മുൻകൂർ ജാമ്യാപേക്ഷ നൽകാനൊരുങ്ങി ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ഒരുങ്ങി വി.കെ ഇബ്രാഹിംകുഞ്ഞ്. അറസ്റ്റ് തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ്  ജാമ്യാപേക്ഷ നൽകാൻ ഒരുങ്ങുന്നത്. അതേസമയം, കേസിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ഇന്നലെയാണ് അനുമതി നൽകുന്നത്. ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഫയലിൽ മൂന്ന് മാസത്തിന് ശേഷമാണ് ഗവണർ ഒപ്പുവെയ്ക്കുന്നത്. ഈ സാഹചര്യത്തിൽ  അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് കടക്കാൻ സാധിക്കും.

ഒക്ടോബർ രണ്ടിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി വിജിലൻസ് സർക്കാരിന് കത്തു നൽകിയത്. രേഖകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലായിരുന്നു തുടരന്വേഷണത്തിനുള്ള അനുമതി തേടൽ. സർക്കാർ ഫയൽ ഗവർണർക്ക് കൈമാറി. തുടർന്ന് രാജ്ഭവൻ നിരവധി തവണ കേസിന്റെ വിശദാംശങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോട് വിശദീകരണം തേടി. മതിയായ തെളിവുകളുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുന്ന രേഖകളും മറ്റും വിജിലൻസ് രാജ്ഭവന് കൈമാറി. നിയമവൃത്തങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയത്.

പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാറുകാരായ ആർഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാൻ നിർദേശിച്ചതിലും ഇബ്രാഹിംകുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കരാർ കമ്പനി ഉടമ സുമിത് ഗോയൽ അടക്കമുള്ളവരുടെ മൊഴികളും, പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ഒപ്പിട്ടയച്ച ഫയലുകളുമാണ് ഇബ്രാഹിംകുഞ്ഞിന് കുരുക്കായത്.