പാലാരിവട്ടം പാലം അഴിമതി; കരാറുകാരന് 8.25 കോടി രൂപ ഇബ്രാഹിംകുഞ്ഞ് മുന്‍കൂര്‍ നല്‍കിയത് അന്വേഷിക്കാന്‍ വിജിലന്‍സ് നീക്കം

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞും അന്വേഷണ പരിധിയില്‍. ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ അനുമതി തേടിയെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കരാറുകാരന് 8.25 കോടി രൂപ മുന്‍കൂറായി നല്‍കിയത് അന്വേഷിക്കാനാണ് നീക്കം.

മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി തേടിക്കൊണ്ട് വിജിലന്‍സ് സര്‍ക്കാരിന് കത്ത് നല്‍കിയതായി ഹൈക്കോടതിയില്‍ അറിയിച്ചു. സത്യവാങ്മൂലം രൂപത്തിലാണ് വിജിലന്‍സ് പ്രത്യേക സംഘം ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് ഇതിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടി. കരാറുകാരനായ ആര്‍ഡിഎസ് എംഡി സുമിത് ഗോയലിന് ചട്ടങ്ങള്‍ മറികടന്ന് മുന്‍കൂറായി നല്‍കിയെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കുറ്റം.

Read more

അതേസമയം മുൻ സെക്രട്ടറി  ടി ഒ സൂരജ് അടക്കം മൂന്നു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആർഡിഎസ് കമ്പനി ഉടമ സുമിത് ഗോയൽ, റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് കോർപ്പറേഷൻ മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ എം ടി തങ്കച്ചൻ എന്നിവർ നൽകിയ ഹർജിയും ഇതോടൊപ്പം പരിഗണിക്കും. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് വിജിലൻസ്  ഹൈക്കോടതിയിൽ റിപ്പോർട്ട്‌ നൽകും. നേരത്തെ ഹൈക്കോടതി പ്രതികൾക്കു ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ മാറ്റം ഉണ്ടായില്ലെന്നും പുതിയ അന്വേഷണ സംഘത്തിന്റെ  നേതൃത്വത്തിൽ സൂരജ് അടക്കമുള്ള പ്രതികൾക്ക് എതിരെ  അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതിയെ അറിയിക്കും.