പാലാരിവട്ടം മേൽപ്പാലത്തിൻ്റെ നിര്‍മ്മാണം പ്രവൃത്തികൾ പൂർത്തിയായി; അടുത്ത മാസം ആറിന് തുറന്നു നല്‍കിയേക്കും

പാലാരിവട്ടം മേല്‍പ്പാലം പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി അടുത്ത മാസം ആറിന് ഗതാഗതത്തിന് തുറന്നു നല്‍കിയേക്കും. 95 ശതമാനം നിര്‍മ്മാണ പ്രവൃത്തികളും പൂര്‍ത്തിയായി. നാളെ മുതൽ ഭാരപരിശോധന തുടങ്ങും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വൈകാതെ നിലവില്‍ വരുമെന്നതിനാല്‍ ഉദ്ഘാടന തിയതി സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ അന്തിമ തീരുമാനമെടുക്കും. അടുത്തയാഴ്ച പാലം ഉദ്ഘാടനം ചെയ്യാനാണ് സർക്കാരിൻ്റെ തീരുമാനം.

നിർമ്മാണം പൂർത്തിയാക്കി മാർച്ച് പത്തിന് പാലം കൈമാറുമെന്നാണ് ഡിഎംആർസി ഈ മാസമാദ്യം ഉറപ്പു നൽകിയത്. എന്നാൽ ഇതിനും അഞ്ചു ദിവസം മുമ്പേ കൈമാറാനാണ് ഇപ്പോൾ തീരുമാനം. കോൺക്രീറ്റിനു മുകളിൽ എപിപി ഷീറ്റുകൾ ഒട്ടിച്ച് ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ ഇന്ന് രാത്രി പൂർത്തിയാകും.

തൂണുകളുടെ ബലപ്പെടുത്തല്‍, പുതിയ പിയര്‍ ക്യാപ്പുകള്‍, പുതുക്കിപ്പണിത ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പണികള്‍, ഡെക്ക് സ്ലാബ് നിര്‍മ്മാണം എന്നിവയെല്ലാം പൂര്‍ത്തിയായി. പാലത്തിന്റെ അന്തിമ ടാറിംഗ് ജോലികള്‍ 50 ശതമാനം പൂര്‍ത്തിയാക്കി. പെയിന്റിംഗ് ജോലികളും ആരംഭിച്ചു.

19 സ്പാനുകളില്‍ 17 എണ്ണവും പൊളിച്ചു പണിതു. മധ്യഭാഗത്തെ സ്പാനില്‍ ബലപ്പെടുത്തല്‍ പ്രവൃത്തികള്‍ മാത്രമാണ് നടത്തിയത്. മാര്‍ച്ച് നാലിനകം ഭാരപരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാര്‍ച്ച് 5 ന് ശേഷം എപ്പോള്‍ വേണമെങ്കിലും ഉദ്ഘാടനം നടത്താമെന്നാണ് നിര്‍മ്മാണ മേല്‍നോട്ട ചുമതലയുള്ള ഡിഎംആര്‍സി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

2020 സെപ്റ്റംബർ 28- നാണ് പാലത്തിൻ്റെ പുനർനിർമ്മാണം തുടങ്ങിയത്. 18.76 കോടി രൂപ ചെലവിൽ മെയ് മാസത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 158 ദിവസം കൊണ്ട് റെക്കോഡ് വേഗത്തിലാണിപ്പോൾ പണികൾ പൂർത്തീകരിച്ചിരിക്കുന്നത്.