പാലാരിവട്ടം പാലം അഴിമതി: അന്വേഷണം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും കുറ്റപത്രമായില്ല

രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിയുടെ പ്രതീകമായി മാറിയ പാലാരിവട്ടം പാലം കേസില്‍ കുറ്റപത്രം വൈകുന്നു. കുറ്റപത്രം സമര്‍പ്പിക്കാനായി സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലാണ് ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് തുടുന്നത്. മുന്‍ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പടെയുള്ളവരുടെ പ്രോസിക്യൂഷന്‍ അനുമതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം ആയിട്ടില്ല. ഇതോടെ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി ഒരു കൊല്ലം പിന്നിട്ടിട്ടും പാലം അഴിമതി കേസില്‍ തുടര്‍നടപടികള്‍ വൈകുകയാണ്.

പാലാരിവട്ടം പാലം അഴിമതി കേസിലെ അഞ്ചാം പ്രതിയാണ് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ്. മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്, മുന്‍ റോഡ്ജ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എം ഡി മുഹമ്മദ് ഹനീഷ് എന്നിവര്‍ ഉള്‍പ്പടെ പതിനെട്ട് പേരെയാണ് പ്രതി ചേര്‍ത്തത്.

പാലത്തില്‍ കുഴികള്‍ ഉള്‍പ്പെടെ രൂപപ്പെട്ടതോടെ പരാതി രൂക്ഷമായിരുന്നു. പിന്നീട് അന്വേഷണം നടത്തിയപ്പോളാണ് പാലത്തിന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും, പിന്നിലെ അഴിമതിയും കണ്ടെത്തിയത്. പിന്നീട് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

അഴിമതി കേസില്‍ കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവില്‍ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും 2019ല്‍ പ്രതികളാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് പ്രതി ചേര്‍ത്തത്. സ്‌പെഷ്യല്‍ സെക്രട്ടറി കെ സോമരാജന്‍, അണ്ടര്‍ സെക്രട്ടറി ലതാകുമാരി, അഡീഷണല്‍ സെക്രട്ടറി സണ്ണി ജോണ്‍, ഡെപ്യൂട്ടി സെക്രട്ടറി പി.എസ് രാജേഷ് എന്നിവരും, കിറ്റ്‌കോയുടെ രണ്ട് ഉദ്യോഗസ്ഥരും പ്രതികളായി. എന്‍ജിനീയര്‍ എ.എച്ച് ഭാമ, കണ്‍സല്‍ട്ടന്റ് ജി സന്തോഷ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്.

മന്ത്രിയും ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് സര്‍ക്കാരിന് എട്ടേകാല്‍ കോടിയുടെ നഷ്ടമാണ് വരുത്തിയത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികള്‍ ഇപ്പോഴും ഇഴയുകയാണ്. പ്രധാനപ്പെട്ട ഉദ്യേഗസ്ഥരും മന്ത്രിയും ഉള്‍പ്പെട്ട കേസില്‍ വിവിധ തലങ്ങളില്‍ ഉള്ളവരുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇത് വൈകുന്നതോടെയാണ് കുറ്റപത്രവും വൈകുന്നത്.