പാലക്കാട് സുബൈര്‍ വധം; സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗം: എസ്ഡിപിഐ

പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈറിനെ വെട്ടിക്കൊന്നത് സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ. വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു എസ്ഡിപിഐയുടെ പ്രതികരണം. ആഘോഷ ദിനങ്ങള്‍ ആക്രണണങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും വേണ്ടി ആര്‍എസ്എസ് മാറ്റിവെച്ചിരിക്കുകയാണെന്നും കുറിപ്പില്‍ പറഞ്ഞു.

രാമനവമി, വിഷു എന്നിങ്ങനെയുള്ള വിശേഷ ദിവസങ്ങളില്‍ മറ്റുമതസ്ഥരുടെ രക്തമൊഴുക്കി ആഘോഷിക്കുകയാണ് ആര്‍എസ്എസ്. ഇത് രാജ്യത്തെ സമാധാനത്തിനു ഭീഷണിയാണ്. റമദാന്‍ വ്രതമെടുത്ത് ജുമുഅ നമസ്‌കാരത്തിനു ശേഷം പിതാവിനോടൊപ്പം പോകുമ്പോഴാണ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ഇതിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ട്. കാറിടിപ്പിച്ചതിന് ശേഷം വെട്ടിവീഴ്ത്തുന്നതിനായി പ്രത്യേക പരിശീലനം കൊടുത്ത് ക്രിമിനല്‍ സംഘങ്ങളെ ആര്‍എസ്എസ് സംസ്ഥാനത്ത് തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നതിന്റെ സൂചനയാണ് ഇത്തരം സംഭവങ്ങളെന്നും എസ്ഡിപിഐ പറഞ്ഞു.

അടുത്തിടെ ഉണ്ടായിട്ടുള്ള കൊലപാതകങ്ങളില്‍ തെളിവുകളുണ്ടായിട്ടു പോലും ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തിയിരുന്നില്ല. ഇത് അക്രമികള്‍ക്ക് പ്രോത്സാഹനമാകുകയാണ്. സംഭവത്തില്‍ പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റത്തില്‍ പങ്കെടുത്തവരെയും ഗൂഢാലോചന നടത്തിയവരെയും പിടികൂടണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ പറഞ്ഞു.

Read more

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സുബൈറിനെ വെട്ടിക്കൊന്നത്. പള്ളിയില്‍ നിന്ന് പിതാവിനോടൊപ്പം ഇറങ്ങിവരുമ്പോഴാണ് ആക്രമിച്ചത്. ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ സുബൈറിനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.