പാലക്കാട് നാല് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പിന്നാലെ ആത്മഹത്യാശ്രമം; മാനസികാസ്വാസ്ഥ്യമുള്ള യുവതി ആശുപത്രിയില്‍

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നാല് വയസുകരാനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ ആതിര-മധുസൂദനന്‍ ദമ്പതികളുടെ മകന്‍ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. മധുസൂദനന്റെ ജ്യേഷ്ഠന്റെ ഭാര്യ ദീപ്തി ദാസ് ആണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള പ്രതി ചികിത്സയിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിച്ച ദീപ്തിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മധുസൂദനന്റെ അമ്മയെ പനി ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആതിര ഋത്വിക്കിനെ ദീപ്തിയ്ക്കും 5 വയസുള്ള മകള്‍ക്കും ഒപ്പം നിറുത്തി ആശുപത്രിയിലേക്ക് പോയി.

Read more

രാത്രി 10 കഴിഞ്ഞ് കുടുംബം മടങ്ങിയെത്തുമ്പോള്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ദീപ്തിയുടെ മകള്‍ പിന്നിലെ വാതില്‍ തുറന്നതോടെ അകത്ത് കയറിയ കുടുംബം കണ്ടത് ചലനമറ്റ് കിടക്കുന്ന ഋത്വിക്കിനെയാണ്. സമീപത്ത് ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു ദീപ്തി. ഉടന്‍തന്നെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കൊഴിഞ്ഞാമ്പാറ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.