പാലക്കാട് ഇരട്ടക്കൊലപാതകം; സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി

പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലുള്ള സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്.

നാളെ വൈകിട്ട് 3.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ ബി.ജെ.പിയുടെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വന്നുപോയതിന്റെ രണ്ടാംദിവസമാണ് കൊലപാതകം നടന്നത്. പ്രവര്‍ത്തകരുടെ ഗൂഢാലോചനയില്‍ മാത്രം കൊലപാതകം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് ആക്രമണങ്ങള്‍ക്ക് സഹായം നല്‍കുന്നത് സി.പി.ഐ.എമ്മാണെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണം. കൃത്യമായ രാഷ്ട്രീയ സഹായം ലഭിച്ചതുകൊണ്ടുമാത്രമാണ് പോപ്പുലര്‍ ഫ്രണ്ട് അക്രമം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് നേതാവ് എസ്.കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് ബിജെപി നേരത്തേ രംഗത്തെത്തിയിരുന്നു. ശ്രീനിവാസന്‍ കൊലക്കേസില്‍ പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട് എഡിജിപി വിജയ് സാഖറെ പറഞ്ഞു.