പാലാ ബിഷപ്പിന്റെ വിദ്വേഷപ്രസംഗം അടഞ്ഞ അദ്ധ്യായമല്ല: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അദ്ധ്യായമല്ലെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ആളുകൾക്കിടയിൽ അസ്വാരസ്യങ്ങളും ആശയക്കുഴപ്പവും ഇപ്പോഴുമുണ്ട്. അസ്വാരസ്യങ്ങൾ പരിഹരിക്കേണ്ടത് ചർച്ചയിലൂടെയാണെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു. സഹോദര്യത്തിലും സഹവർത്തിത്വത്തിലും ജീവിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും മുനവ്വറലി പറഞ്ഞു.

പാലാ ബിഷപ്പിന്റെ വിവാദപ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ മാർ ക്ലീമിസ് മതനേതാക്കന്മാരുടെ യോഗം വിളിച്ചിരുന്നു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് വെച്ച് 3.30 നാണ് യോഗം. ക്ലീമിസ് തിരുമേനിയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടക്കുക.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പാളയം ഇമാം വി.പി സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈൻ മടവൂർ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം എച്. ഷഹീർ മൗലവി, സൂസപാക്യം തിരുമേനി, ധർമ്മരാജ് റസാലം തിരുമേനി, ബർണബാസ് തിരുമേനി തുടങ്ങിയ സാമുദായിക നേതാക്കൾ പങ്കെടുക്കും.

പാലാ ബിഷപ്പ് നടത്തിയ വിദ്വേഷ പ്രസംഗവും അതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഉള്ള സർക്കാർ നിലപാടും മുസ്ലിം സമൂഹത്തില്‍ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. പാലാ ബിഷപ്പ് ഹൗസ് സന്ദർശിച്ച് വിവാദം അടഞ്ഞ അദ്ധ്യായമാണെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞതും മുസ്ലിം സംഘടനകളെ നിരാശപ്പെടുത്തിയിട്ടുണ്ട്.