ഗവര്‍ണര്‍ പദവി പ്രതീക്ഷിച്ചിരുന്നില്ല; എല്ലാ പദവികളെയും ഒരു പോലെയാണ് കാണുന്നത്: ശ്രീധരന്‍ പിള്ള

ഗവര്‍ണര്‍ പദവി താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അതേസമയം എല്ലാ പദവികളെയും ഒരു പോലെയാണ് താന്‍ കാണുന്നതെന്നും മിസോറാം ഗവര്‍ണറായി നിയമിതനായ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി. എസ് ശ്രീധരന്‍ പിള്ള. നാല് ദിവസം മുമ്പ് തന്നെ പ്രധാനമന്ത്രി വിളിച്ചിരുന്നെന്നും എന്നാല്‍ എന്നാല്‍ ഇന്നലെ രാവിലെ രാഷ്ട്രപതിഭവനില്‍ നിന്ന് എന്റെ വിലാസം വെരിഫൈ ചെയ്യാന്‍ വിളിച്ചപ്പോഴായിരുന്നു ഇക്കാര്യത്തില്‍ ഒരു ധാരണയായതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

അതേസമയം താന്‍ എല്ലാ പദവികളെയും ഒരുപോലെയാണ് കാണുന്നത്. ഇതിന് മുമ്പ് അഭിഭാഷകനായിരുന്നപ്പോഴും, വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് അഡ്വ. ജനറലിന് തുല്യമായ സീനിയര്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്റ്റാന്‍ഡിംഗ് കോണ്‍സല്‍, ഇപ്പോള്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ എന്നീ പദവികള്‍ വഹിച്ചതാണ്. ഇതൊക്കെ ഒരു ദൗത്യത്തിന്റെ ഭാഗമായാണ് കാണുന്നെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കുമ്മനത്തിനെ മിസോറം ഗവര്‍ണറാക്കിയതിനെ തന്റെ നിയമനവുമായി താരതമ്യം ചെയ്യരുതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പാര്‍ട്ടി അദ്ധ്യക്ഷനെന്ന നിലയില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ ശേഷമാണ് താന്‍ ഗവര്‍ണര്‍ ചുമതലയിലേക്ക് നിയോഗിക്കപ്പെടുന്നതെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. പുതിയ ആളുകള്‍ക്ക് പ്രത്യേകിച്ച് അമ്പത് വയസ്സില്‍ താഴെയുള്ള നിരവധി പേരുണ്ട്. അവര്‍ക്കൊക്കെ നേതൃത്വത്തിലേക്ക് കടന്നുവരാന്‍ അവസരം ലഭിക്കട്ടെ. എല്ലാ പാര്‍ട്ടികളും ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കട്ടെയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഞങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചില്ലെങ്കില്‍ ശബരിമല സമരം വേറെ ചിലര്‍ ഹൈജാക്ക് ചെയ്യുമായിരുന്നു. സീറ്റ് കിട്ടിയില്ലെങ്കിലും കേരളത്തില്‍ വോട്ടിന്റെ വര്‍ദ്ധനയുണ്ടായി. 19 ലക്ഷത്തിന്റെ വോട്ട് 32 ലക്ഷമായി. സിപിഎമ്മിന്റെ വിലയിരുത്തലില്‍ അവരെ ആശങ്കപ്പെടുത്തുന്നത് കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.