കേരളത്തിന് എതിരായ പ്രചാരണം ലോകം മുഴുവനും എത്തിക്കാനാണ് സാബുവിൻറെ ശ്രമം; നാടിനെ തകർക്കാനുള്ള വിമർശനത്തെ തള്ളുമെന്ന് പി.രാജീവ്

കേരളം പൊട്ടക്കിണറ്റിലെ തവളയെന്ന കിറ്റെക്സ് എം.ഡി സാബു എം ജേക്കബിൻറെ പരമാർശത്തിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി.രാജീവ്. കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റെക്സ് എംഡിയുടെ ശ്രമം.  നാടിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്ന് രാജീവ് പ്രതികരിച്ചു.

സംവാദം തുടർച്ചയായി കൊണ്ടു പോകുന്നത് നാടിന്റെ  താത്പര്യത്തിനല്ല. സർക്കാർ ഈ വിഷയത്തിൽ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് സർഗാത്മക വിമർശനങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നു, എന്നാൽ നാടിനെ തകർക്കാനുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്നും വ്യവസായ മന്ത്രി കൂട്ടിച്ചേർത്തു.

തെലങ്കാന സന്ദർശനത്തിന് ശേഷം കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിടെയാണ് സാബു ജേക്കബ് കേരളത്തെ ഇകഴ്ത്തി സംസാരിയ്ക്കുന്നത്. പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയാണ് കേരളത്തിന്റേതെന്നും ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളില്‍ എന്തു നടക്കുന്നുവെന്ന് കേരളം അറിയുന്നില്ലെന്നും സാബു വിമർശിച്ചു.

വ്യവസായത്തിന് ആവശ്യമായ ഭൂമി, വെള്ളം, വൈദ്യുതി എന്നിവ വളരെ കുറഞ്ഞ നിരക്കിൽ നൽകുമെന്ന് തെലങ്കാന സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.  നിക്ഷേപമല്ല തൊഴിലാണ് വേണ്ടതെന്നാണ് തെലങ്കാന സർക്കാരിന്റെ നിലപാട്. പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ കയറിയിറങ്ങില്ലെന്ന്  ചർച്ചയിൽ വ്യവസായ മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സാബു ജേക്കബ് അറിയിച്ചു.