പി ജയരാജന്‍ തില്ലങ്കേരിയിലേക്ക്; സിപിഎം പൊതുയോഗത്തില്‍ ആകാശിനെതിരെ പ്രസംഗിക്കും

ആകാശ് തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തല്‍ വന്‍ വിവാദമായ പശ്ചാത്തലത്തില്‍ പി.ജയരാജനെയടക്കം പങ്കെടുപ്പിച്ചു കൊണ്ട് തില്ലങ്കേരിയില്‍ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. ആകാശിനെ അനുകൂലിച്ചും പ്രതികരണങ്ങള്‍ വന്ന സാഹചര്യത്തിലാണ് പി.ജയരാജനെ പങ്കെടുപ്പിച്ചുള്ള രാഷ്ട്രീയ മറുപടിക്ക് സി.പി.എം നേതൃത്വം ഒരുങ്ങുന്നത്.

അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ആകാശ് തില്ലങ്കേരിയെ പിടികൂടാതെ പൊലീസ് ഒത്തുകളിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. ആകാശിന് ഇനി മറുപടി പറയേണ്ടതില്ലെന്ന് വ്യക്തമാക്കിയ ജില്ല നേതൃത്വമാണ് രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. ആകാശിന്റെ ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തലില്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം പിന്തുണക്കുന്നുവെന്നത് വിഭാഗീയത നീക്കമാണെന്ന തോന്നല്‍ നേതൃത്വത്തിനുണ്ട്.

ആകാശ് ക്യാമ്പ് ആരാധിക്കുന്ന പി ജയരാജനെ തന്നെ തില്ലങ്കേരിയില്‍ എത്തിച്ച് ഈ ടീമിനെ പാര്‍ട്ടി വീണ്ടും തള്ളി പറയും. ഡി.വൈ.എഫ്.ഐ വനിത നേതാവിനെ അപമാനിച്ച കേസില്‍ ആകാശിന്റെ ടവര്‍ ലൊക്കേഷന്‍ പോലും കണ്ടെത്താനാവുന്നില്ലെന്ന് പൊലീസ് പറഞ്ഞത് നേരത്തെ ഉണ്ടാക്കിയ തിരക്കഥയുടെ ഭാഗമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം അതേസമയം ആകാശിന് സമൂഹ മാധ്യമങ്ങളിലൂടെ മറുപടി നല്‍കേണ്ട കാര്യമില്ലെന്ന് സി.പി.എം ജില്ല നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് നടപടി.

ക്വട്ടേഷന്‍ കൊടുത്തവര്‍ക്ക് ജോലി പണിയെടുത്തവരെ പാര്‍ട്ടി തിരിഞ്ഞുനോക്കിയില്ല എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്. ഡി.വൈ.എഫ്.ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിലിട്ട പോസ്റ്റിനടിയിലായിരുന്നു ആകാശ് തില്ലങ്കേരി കമന്റിട്ടത്. തുടര്‍ന്ന് ആകാശിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ചര്‍ച്ച ചെയ്ത് വിവാദം കൊഴുപ്പിക്കുകയായിരുന്നു.