സി.പി.എം ഉള്ളിടത്തോളം കാലം സംഘി അജണ്ട നടപ്പിലാവില്ലെന്ന് പി. ജയരാജന്‍

എല്‍ഡിഎഫ് സര്‍ക്കാരും സിപിഐഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും നടപ്പാവില്ലെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. കണ്ണൂര്‍ തലശേരിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വിദ്വേഷ മുദ്രാവാക്യം വിളിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിന്റെ ഏത് വെല്ലുവിളിയും നേരിടാന്‍ സിപിഎമ്മിനും മത നിരപേക്ഷ പ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് ഓര്‍ക്കണമെന്ന് പി ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

പള്ളികള്‍ തകര്‍ക്കുമെന്നാണ് ബിജെപിയുടെ ഭീഷണി. എന്നാല്‍ തലശേരിയുടെ ചരിത്രം ബിജെപി വരുന്നതിനും മുമ്പുള്ളതാണെന്ന് ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. 1971 ല്‍ ആര്‍എസ്എസ് നടത്തിയ വര്‍ഗീയ കലാപത്തില്‍ വീടുകളും, പള്ളികളും, കടകളും അക്രമത്തിന് ഇരയാക്കി. ചിലയിടങ്ങളില്‍ മുസ്ലിം വര്‍ഗീയവാദികളും ആക്രമണം നടത്തി. അന്ന് സിപിഐഎമ്മിന്റെ കരുത്ത് എന്താണെന്ന് ആര്‍എസ്എസുകാര്‍ക്ക് ബോദ്ധ്യപ്പെട്ടതാണ്. പള്ളികള്‍ തകര്‍ക്കാനുള്ള അവരുടെ ശ്രമത്തിന് തടയിട്ടത് സിപിഎമ്മാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ മതനിരപേക്ഷ വാദികള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണമെന്നും പി ജയരാജന്‍ പറഞ്ഞു.

കെ.ടി ജയകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലിയിലാണ് ബിജെപി പ്രവര്‍കത്തകരുടെ പരസ്യമായ വിദ്വേഷ മുദ്രാവാക്യമുയര്‍ന്നത്.’അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളിയും കേള്‍ക്കില്ല. ജയ് ബോലോ ജയ് ജയ് ബോലോ ജയ് ജയ് ബോലോ ആര്‍എസ്എസ്’- തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വിളിച്ചത്. റാലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം റാലിയില്‍ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രജ്ഞിത്ത്, കെ.പി സദാനന്ദന്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയ നേതാക്കള്‍ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് കണ്ടാലറിയാവുന്ന 25 ല്‍ അധികം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.