പി. ജയരാജന്‍ അസ്സല്‍ സഖാവ്, അഴിമതി ഒട്ടും ഇല്ല, എന്നാല്‍ ഇ.പി അങ്ങനെ ഒന്നുമല്ല: പി.കെ ഫിറോസ്

ഇ.പി ജയരാജന്‍ എല്ലാ മുതലാളിമാരുമായും അടുത്ത ബന്ധമുള്ള ആളാണെന്ന് യൂത്ത് ലീഗ് ജനറല്‍ ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പി. ജയരാജന്‍ അസ്സല്‍ സഖാവാണെന്നും എന്നാല്‍ ഇ.പി അങ്ങനെയൊന്നുമല്ലെന്നും ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

പി. ജയരാജന്‍, എന്തൊക്കെ പറഞ്ഞാലും അസ്സല് സഖാവാണ്. അഴിമതി ഒട്ടും ഇല്ല. മക്കള്‍ക്കൊന്നും ഒരു മുതലാളിയുമായും ചങ്ങാത്തമില്ല. പി.ജെക്കെതിരെ ആകെയുള്ള ആരോപണം കമ്മ്യൂണിസ്റ്റ് ശത്രുക്കളെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല എന്നതാണ്. അതിന് വേണ്ടി അത്യാവശ്യം ക്വട്ടേഷന്‍ സംഘങ്ങളെയൊക്കെ തീറ്റിപ്പോറ്റും. പാര്‍ട്ടിക്ക് വേണ്ടി കൊല്ലാന്‍ തയ്യാറാവുന്നവരെ സംരക്ഷിക്കും. ഇതൊക്കെയാണ് പുള്ളിയുടെ പ്രശ്‌നം.

എന്നാല്‍ ഇ.പി അങ്ങിനെയൊന്നുമല്ല. എല്ലാ മുതലാളിമാരുമായും അടുത്ത ബന്ധം. മക്കള്‍ക്ക് സ്വദേശത്തും വിദേശത്തും ബിസിനസ് സാമ്രാജ്യം. ഭരണത്തിന്റെ തണലില്‍ മുതലാളിമാര്‍ക്കൊക്കെ അത്യാവശ്യം സൗകര്യം ചെയ്ത് കൊടുക്കല്‍. ഇതൊക്കെയാണ് അങ്ങേര്‍ക്കെതിരെയുള്ള ആരോപണം.

തെറ്റു തിരുത്തലില്‍ ഇവരില്‍ ആരുടേതാണ് തെറ്റ് എന്നതാണ് പാര്‍ട്ടിക്കാര്‍ക്കിടയിലെ ഇപ്പോഴത്തെ പ്രശ്‌നം. എന്നാല്‍ മുകളില്‍ പറഞ്ഞ രണ്ട് വിശേഷണങ്ങളും ചേര്‍ന്ന ഒരാള്‍ തലപ്പത്തുണ്ട്. എന്ത് കൊണ്ടായിരിക്കും അദ്ദേഹത്തിനെതിരെ ഒരാള്‍ പോലും നാക്ക് ചലിപ്പിക്കാത്തത്? എന്ത് കൊണ്ടായിരിക്കും പാര്‍ട്ടി അത് ചര്‍ച്ച ചെയ്യാത്തത്?