പുതുപ്പള്ളിയിലെ കോൺഗ്രസുകാരെല്ലാം കാലുവാരികൾ, വ്യക്തി വോട്ടുകൾ രാഷ്ട്രീയ വോട്ടാക്കാൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞില്ല; വിമർശനവുമായി പി സി ചാക്കോ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെ കോൺഗ്രസിനെയും ഉമ്മൻചാണ്ടിയേയും വിമർശിച്ച് എൻ‌സിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. പുതുപ്പള്ളിയിലെ കോൺഗ്രസുകാരെല്ലാം കാലുവാരികളാണ്. 53 വർഷമായിട്ടും വ്യക്തിവോട്ടുകൾ രാഷ്ട്രീയ വോട്ട് ആക്കാൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞിട്ടില്ല എന്നായിരുന്നു വിമർശനം.

ഗൂഢാലോചനയിലൂടെയാണ് ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിൽ ആദ്യമായി സ്ഥാനാർത്ഥിയാക്കിയതെന്ന് പറഞ്ഞ പിസി ചാക്കോ ഒരു വട്ടം ചക്ക വീണ് മുയൽ ചത്ത് എന്ന് കരുതി എല്ലാവട്ടവും ഉണ്ടാകില്ലെന്നും  പറ‍ഞ്ഞു.

അതേ സമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മരണം ഉയർത്തിയ സഹതാപതരംഗത്തെ മറികടക്കാൻ പരിശ്രമിക്കുകയാണ് സിപിഎം. പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു.

മരിച്ചാൽ ആ കുടുംബത്തിന്, പാർട്ടിക്ക് അയാൾ വേർപ്പെട്ടു. അത് സമൂഹത്തിനാകെയുള്ളതാണ്. അത് ഒരാളിൽ മാത്രമായല്ല, എല്ലാ പാർട്ടിയിലും ജനങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരാൾ മരിച്ചാൽ ജനങ്ങൾ വരും. അതൊന്നും വോട്ടാകില്ലെന്നും ഇപി ജയരാജൻ പറ‍ഞ്ഞു.