തീരുമാനത്തില്‍ മാറ്റമില്ല ; ഇന്ന് തന്നെ മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയണമെന്ന് സബ് കളക്ടര്‍

മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാനുള്ള സമയം നീട്ടി നല്‍കില്ലെന്ന  തീരുമാനത്തില്‍ മാറ്റമില്ലെന്ന് സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഇന്നുതന്നെ  ഒഴിഞ്ഞുപോവാന്‍ ആവില്ലെന്ന് ഒരു വിഭാഗം ഫ്ലാറ്റ് ഉടമകള്‍ ആവര്‍ത്തിക്കുമ്പോഴും വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുയാണ് സബ് കളക്ടര്‍. ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയുന്നതിനായി 15 ദിവസത്തില്‍ അധികം ഉടമസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍  സമയം നല്‍കില്ലെന്ന് നഗരസഭയും വ്യക്തമാക്കിയിരുന്നു.

നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലുമായുള്ളത്  326 അപ്പാർട്ട്മെന്‍റുകളാണ്. ഇതില്‍ 103 എണ്ണത്തില്‍ നിന്നു മാത്രമാണ്  ആളുകള്‍ ഒഴിഞ്ഞിട്ടുള്ളത്. കൂടുതല്‍ സമയം ഫ്ലാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സബ് കളക്ടര്‍ മേലുദ്യോഗസ്ഥരുമായി രാത്രി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. സമയപരിധി പാലിക്കണമെന്ന് തന്നെയായിരുന്നു ചിഫ് സെക്രട്ടറിയും കളക്ടറും വ്യക്തമാക്കിയത്.  ഒഴിഞ്ഞ് പോകുന്നതിനുള്ള കാലാവധി അവസാനിക്കുന്നതോടെ താത്കാലികമായി പുനസ്ഥാപിച്ച വൈദ്യുതിയും ജലവിതരണവും ഇന്ന് വൈകിട്ടോടെ വിച്ഛേദിക്കും.

സുപ്രീം കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിലെ കാലാവധി നീട്ടുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് നഗരസഭ പറയുന്നത്. കാലാവധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോകാൻ തയ്യാറാകാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നഗരസഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ബലപ്രയോഗത്തിലേക്ക് നീങ്ങാതെ സമവായത്തിലൂടെ കാര്യങ്ങൾ പരിഹരിക്കാനാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.