ലോകായുക്തയുടെ പേരില്‍ വാക്പോര്; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

ലോകായുക്ത നിയമ ഭേദഗതിയില്‍ നിയമസഭയില്‍ വാക്‌പോര്. മഹാരഥന്മാര്‍ കൊണ്ടുവന്ന നിയമത്തിന്റെ കഴുത്ത് ഞെരിക്കുന്നുവെന്നും ഇതിലും ഭേദം ലോകായുക്ത പിരിച്ചുവിടുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ ആരോപിച്ചു.

എന്നാല്‍ ലോകായുക്തയുടെ അധികാരം എടുത്തുമാറ്റിയിട്ടില്ലെന്ന് നിയമമന്ത്രി രാജീവ് പറഞ്ഞു. വിചിത്രമായ പതിനാലാം വകുപ്പാണ് മാറ്റിയത് ആദ്യം പരിഹരിക്കേണ്ടത് ഇതു സംബന്ധിച്ച പ്രതിപക്ഷത്തിലുള്ള ഭിന്നതയാണെന്നും അദ്ദേഹം പരിഹസിച്ചു.

മുന്‍പ് മുഖ്യമന്ത്രി തന്നെ ലോകായുക്തയെ പുകഴ്ത്തിയിരുന്നു. എന്നാല്‍ തനിക്കെതിരെ കേസ് വന്നപ്പോള്‍ നിലപാട് മാറ്റിയെന്ന് സണ്ണി ജോസഫ് ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കര്‍, ബില്‍ അവതരണവേളയില്‍ നിരാകരണ പ്രമേയം കൊണ്ടുവരാമെന്ന് അറിയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി