പ്രതിപക്ഷം പ്രസംഗിക്കണ്ട, വിഴിഞ്ഞത്ത് പ്രസംഗിക്കാന്‍ എംപിയ്ക്കും എംഎല്‍എയ്ക്കും അവസരമില്ല; പ്രധാനമന്ത്രി മോദി 45 മിനിട്ട് സംസാരിക്കും, മുഖ്യമന്ത്രി പിണറായിക്ക് 5 മിനിട്ട്, മന്ത്രി വാസവന് 3 മിനിട്ട് സമയം

വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനങ്ങിനു ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ സ്ഥലം എംപിയ്ക്കും എംഎല്‍എയ്ക്കും അവസരമില്ല. പ്രതിപക്ഷ പ്രതിനിധികള്‍ക്ക് പ്രസംഗിക്കാനുള്ള അവസരം ഒഴിവാക്കിയാണ് പൊതുസമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടുന്ന കോവളത്തിന്റെ എംഎല്‍എ എം വിന്‍സന്റും തിരുവനന്തപുരം എംപി ശശി തരൂരും കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പ്രതിനിധികളാണ്. ഇരുവര്‍ക്കും വിഴിഞ്ഞം കമ്മീഷനിംഗിന് ശേഷമുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗത്തിന് അവസരമില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി എന്‍ വാസവനും മാത്രമാകും പ്രസംഗിക്കാന്‍ അവസരം നല്‍കുക. പ്രധാനമന്ത്രി മോദി 45 മിനിറ്റ് വിഴിഞ്ഞം കമ്മീഷനിംഗിന് ശേഷം സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയന് 5 മിനിറ്റ് പ്രസംഗിക്കാന്‍ മാത്രമാണ് സമയം നല്‍കിയിരിക്കുന്നത്. മന്ത്രി വി എന്‍ വാസവന് 3 മിനിറ്റും സമയം കിട്ടും.

വിഴിഞ്ഞം തുറമുഖം കമ്മിഷനിങ്ങിനു തൊട്ടുമുമ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത് വലിയ ചര്‍ച്ചയായിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തെപ്പറ്റി 2015 ജൂണ്‍ 8ന് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗമാണ് സതീശന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഉമ്മന്‍ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജനഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്ന് കുറിച്ചാണ് സതീശന്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം പങ്കുവച്ചത്. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.