സ്വർണക്കടത്ത് കേസിൽ കേരളാ പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യണം; മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്ന് ചെന്നിത്തല

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കേരളാ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിയ്ക്ക് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്നും കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.  സ്വർണക്കടത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ, അതിൽനിന്ന്‌ ലഭിച്ച പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് എൻ.ഐ.എ. അന്വേഷിക്കുന്നത്. എന്നാൽ അതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് ഡി.ജി.പിക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

സംസ്ഥാന സർക്കാരിന്റെ സംവിധാനങ്ങൾ ഈ കേസിൽ ദുരുപയോഗം ചെയ്തിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള വിസിറ്റിംഗ് കാർഡ് അടിച്ച് താൻ സർക്കാർ ഉദ്യോഗസ്ഥയാണെന്ന മട്ടിൽ സ്വപ്‌ന സുരേഷ് ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്. ഇതുമാത്രമല്ല, സർക്കാരിന്റെ ഔദ്യോഗിക വാഹനങ്ങളിൽ വിമാനത്താവളത്തിൽ നിന്ന് സ്വർണം കടത്തിയെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഇത്തരം ഗുരുതരമായ ആക്ഷേപങ്ങൾ നിലനിൽക്കുന്ന കേസിൽ എൻ.ഐ.എ. അന്വേഷണം വേറൊരു ദിശയിലാണ് നീങ്ങുന്നത്. എന്നാൽ ഉയർന്നു വന്നിട്ടുള്ള ഈ ആക്ഷേപങ്ങളിൽ സംസ്ഥാന പൊലീസ് അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

അതേസമയം കൊച്ചി വിമാനത്താവളത്തിലും നയതന്ത്ര ബാഗ് വഴി സ്വർണക്കടത്ത് നടന്നതായി റിപ്പോർട്ട് പുറത്തുവന്നു. ഈ വർഷം മാത്രം കടത്തിയത് 107 കിലോ സ്വർണമെന്നാണ് സൂചന. ചെറിയ അളവുകളിലാണ് സ്വർണം കടത്തിയത്. സ്വപ്‌ന ഈ വർഷം അഞ്ച് തവണ വിദേശയാത്ര നടത്തിയെന്നും ഇതിൽ രണ്ടുതവണ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഒപ്പമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി സ്വപ്‌ന ഡിആർഐ നിരീക്ഷണത്തിലുണ്ടായിരുന്നു.