രമ്യാ ഹരിദാസിന് എതിരായ വധഭീഷണി ഞെട്ടിപ്പിക്കുന്നത്; ഇത്തരം ധിക്കാരപരമായ നടപടി യു.ഡി.എഫ് കെെയുംകെട്ടി നോക്കിയിരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

ആലത്തൂർ എം.പി രമ്യ ഹരിദാസിനെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രമ്യാ ഹരിദാസിനെ വഴിയിൽ തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തിൽ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ല. ഇത്തരം ധിക്കാരപരമായ നടപടികൾ യു.ഡി.എഫ് കെെയും കെട്ടി നോക്കിയിരിക്കില്ലെന്നും സതീശൻ  ഫേസ്ബുക്കിൽ കുറിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് രമ്യാഹരിദാസിനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടുന്നു.

ഞായറാഴ്ച ഉച്ചക്ക് ശേഷം ആലത്തൂര്‍ പൊലീസ് സ്‌റ്റേഷന് സമീപത്ത് വച്ചായിരുന്നു രമ്യയെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് എട്ടോളം പേർക്കെതിരെ എം.പി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണം തള്ളി സി.പി.എം രംഗത്തെത്തി. രമ്യ ഹരിദാസ് എം.പി തെറ്റിധരിക്കപ്പെട്ടതാണെന്നും സി.പി.എം പ്രവർത്തകർ ആരോപിച്ചു