കേരളത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ട്; പ്രതിപക്ഷനേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ഇല്ലാത്ത ആരോപണം ഉന്നയിക്കുന്നു; തുറന്നടിച്ച് ധനമന്ത്രി

കേരളത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പ്രതിപക്ഷം
എല്ലാ സമയത്തും ഇല്ലാത്ത ആരോപണങ്ങള്‍ പറയുകയാണെന്നും ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ക്കുതന്നെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് പ്രതിപക്ഷനേതാവ്. ഇതെല്ലാം തന്നെ വസ്തുതാവിരുദ്ധമാണെന്ന് പലതവണ തെളിഞ്ഞതാണ്. കേരളത്തിലെ സര്‍ക്കാര്‍ ധൂര്‍ത്താണെന്നും ആവശ്യമില്ലാതെ പണം ചിലവഴിക്കുന്നുവെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സമൂഹത്തോട് ഉത്തരവാദിത്തമുള്ള ഒരു സ്ഥാനത്തിരിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് നസ്തുതാപരമായ കാര്യങ്ങളാണ് പറയേണ്ടത്.

ഒന്നാം പിണറായി സര്‍ക്കാര്‍ വന്നതുമുതല്‍ ഇല്ലാത്ത ആരോപണങ്ങള്‍ പറയുന്ന ഒരു ശീലം ഉണ്ട്. അതിലൊന്നും വസ്തുതകളില്ലെന്ന് പലതവണ തെളിഞ്ഞതാണ്. കേരളത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്നത് വസ്തുതാപരമായി പറഞ്ഞ കാര്യമാണ്. അതിന്റെ കാരണവും മാധ്യമങ്ങളിലുള്‍പ്പെടെ കൃത്യമായി വന്നതാണ്. കേരളത്തിന് കിട്ടേണ്ട തുക കേന്ദ്രത്തില്‍ നിന്ന് കിട്ടുന്നില്ല. കേരളത്തിന് ബോധപൂര്‍വം ലഭ്യമാക്കാതെയിരിക്കുകയാണ് കേന്ദ്രം. പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ക്കും ഈ അവസ്ഥയുണ്ട്. രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലുമൊക്കെ ഈ അവസ്ഥയുണ്ട്. ഇതില്‍ പ്രതിപക്ഷനേതാവ് അഭിപ്രായം പറയാറില്ല.

എറ്റവും കൂടുതല്‍ കേന്ദ്രത്തില്‍ നിന്ന് വിവേചനം നേരിടുന്നത് കേരളമാണ്. ഇത് മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയില്‍ പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ ഉണ്ടായിരുന്നപ്പോഴാണ് പ്രസ്താവനയായി പറഞ്ഞത്. ആ പ്രശ്‌നത്തില്‍ അദ്ദേഹം ഒന്നും പറയുന്നില്ല. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന നയങ്ങള്‍ക്കെതിരെ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രതിഷേധത്തില്‍ പോലും പങ്കെടുക്കേണ്ടതില്ല എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്.

കേരളീയം നടത്തിയത് ധൂര്‍ത്താണെന്നും ആ തുക കൊണ്ട് പെന്‍ഷന്‍ വിതരണം ചെയ്യാമായിരുന്നു എന്നുമാണ് അദ്ദേഹത്തിന്റെ പുതിയ ആരോപണം. 900 കോടി രൂപയാണ് പെന്‍ഷന്‍ വിതരണത്തിനായി വേണ്ടത്. നാളെ മുതല്‍ പെന്‍ഷന്‍ വിതരണെ ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ നടക്കുകയാണ്.

നികുതി വെട്ടിപ്പ് നടക്കുന്നെന്നും പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം നികുതി പിരിച്ചെടുത്തത് കഴിഞ്ഞ 2 വര്‍ഷം കൊണ്ടാണ്. കോവിഡിന്റെ തകര്‍ച്ചയില്‍ നിന്നും 24000 കോടി രൂപയാണ് അധികമായി നേടിയത്. നികുകിവെട്ടിപ്പുകാരുടെ പറുദീസയാണ് കേരളമെന്നാണ് അദ്ദേഹം പറയുന്നത്. നികുതി പിരിവിന്റെ കണക്കുകള്‍ കൃത്യമായി സഭയില്‍ കൊടുക്കുന്നവയാണ്. എവിടെ നിന്ന് ലഭിക്കുന്ന കണക്കുകള്‍ വെച്ചാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്ന് അറിയില്ല.

ജിഎസ്ടി വഴി സംസ്ഥാനത്തിന് വരുന്ന നഷ്ടങ്ങളെപ്പറ്റിയും സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞു. എന്നാല്‍ ഇതേപ്പറ്റിയൊന്നും പറയാതെ കാടടച്ച് അധിക്ഷേപിക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ് പ്രതിപക്ഷ നേതാവ്. ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും എല്ലാ തരത്തിലുള്ള ക്ഷേമപെന്‍ഷനുകളുള്‍പ്പെടെ നല്‍കിയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ജനങ്ങള്‍ ഇത് മനസിലാക്കുന്നുണ്ട് എന്നുള്ളതാണ് സത്യമെന്നും ധനമന്ത്രി പറഞ്ഞു.