ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ താടി നീട്ടി വളര്‍ത്തിയിരിക്കുന്നത് അപമാനമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍; മുവാറ്റുപുഴ നഗരസഭയില്‍ കൈയാങ്കളി

മുവാറ്റുപുഴ നഗരസഭാ കൗണ്‍സിലില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ താടി നീട്ടിവളര്‍ത്തിയതിനെ ചൊല്ലി തര്‍ക്കം. ഹെല്‍ത്ത് ഇന്‍സ്പെക്ടറായ അഷ്റഫ് താടി നീട്ടി വളര്‍ത്തിയിരിക്കുന്നത് അപമാനമാണെന്ന പ്രതിപക്ഷ അംഗങ്ങളുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് കൗണ്‍സിലില്‍ ഉന്തും തള്ളുും ഉണ്ടാകുകയായിരുന്നു. പ്രതിപക്ഷ കൗണ്‍സിലറും സിപിഐഎം നേതാവുമായ ജാഫര്‍ സാദിഖാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നീണ്ട താടി അപമാനമാണെന്ന് അഭിപ്രായപ്പെട്ടത്.

മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ അഷ്റഫ് യൂണിഫോമില്‍ നീട്ടി വളര്‍ത്തിയ താടിയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ പരാമര്‍ശം. താടി നീട്ടി വളര്‍ത്തി നടക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇതിനെതിരെ പ്രതികരിച്ചു.

പിഡബ്ല്യുഡി നിരക്ക് അമിതമായി വര്‍ധിപ്പിച്ചതും നഗരസഭയില്‍ ജീവനക്കാരുടെ ഒഴിവു നികത്തുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ച നടക്കുന്നതിന് ഇടെയിലായിരുന്നു താടി സംബന്ധിച്ച പരാമര്‍ശം. ഇതേ തുടര്‍ന്നുണ്ടായ കയ്യാങ്കളി ചെയര്‍മാന്‍ താക്കീത് നല്‍കിയതോടെയാണ് അവസാനിച്ചത്.
അഷ്റഫിന്റെ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണങ്ങളുമുണ്ടായി. ‘താലിബാന്‍ താടിവെച്ച കേരള പൊലീസ്’ എന്ന ക്യാപ്ഷനോടെ വ്യാജ പോസ്റ്റുകളും പ്രചരിച്ചിരുന്നു.

ഉദ്യോഗസ്ഥന്‍ താടി നീട്ടി വളര്‍ത്തുന്നത് നിയമപ്രകാരം തെറ്റല്ലെങ്കില്‍ എന്തിനാണ് അഷ്റഫിനെ അധിക്ഷേപിക്കുന്നതെന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് യൂണിഫോം നിലവില്‍ ഇല്ലെങ്കിലും തദ്ദേശ സ്ഥാപനങ്ങളായ കോര്‍പറേഷന്‍, മുനിസിപ്പിലാറ്റി എന്നിവയുടെ കീഴില്‍ നിയമിതരാകുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് യൂണിഫോം വേണം. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുതല്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്.