വിവാദങ്ങള്‍ക്ക് വിട; വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ജര്‍മ്മനിയിലേക്ക്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മ്മനിയിലേക്ക് അടുത്ത ദിവസം തന്നെ യാത്ര തിരിക്കുകയാണ്.

യൂറോപ്പിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകളിലൊന്നായ ബെര്‍ലിനിലെ Charité – Universitätsmedizin ലാണ് അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കുന്നതെന്ന് മൂത്ത മകള്‍ മരിയ പറഞ്ഞു. 78 കാരനായ ഉമ്മന്‍ചാണ്ടി 2019 മുതല്‍ ആരോഗ്യനില മോശമാണ്. അദ്ദേഹത്തെ നേരത്തെ കൊച്ചി രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയും മകനും പെന്തക്കോസ്ത് വിശ്വാസികള്‍ ആയത് കൊണ്ട് ഉമ്മന്‍ചാണ്ടിക്ക് ആധുനിക ചികല്‍സ നല്‍കുന്നില്ലന്ന ആരോപണം ഒരു മാധ്യമപ്രവര്‍ത്തകനാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. മറ്റു ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഈ വാര്‍ത്ത വന്നിരുന്നു. ഗുരുതരമായ രോഗമുള്ള ഉമ്മന്‍ചാണ്ടിക്ക് ചികല്‍സ നല്‍കാന്‍ ഭാര്യയും മകനും സമ്മതിക്കുന്നില്ലന്നും അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചിരുന്നുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതോടൊപ്പം അദ്ദേഹത്തെ ഹോമിയോ ചികല്‍സക്കായി ജര്‍മനിക്ക് കൊണ്ടുപോകാന്‍ കുടുംബം ശ്രമിക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ സൗത്ത് ലൈവിനോട് പറഞ്ഞിരുന്നു

ചാണ്ടി ഉമ്മന്റെ വാക്കുകള്‍

‘ ഞാനിപ്പോള്‍ ഒന്നും പ്രതകരിക്കുന്നില്ല, എന്റെ പിതാവിന്റെ അസുഖമെന്താണെന്ന് ഡോക്ടര്‍മാര്‍ പറയാതെ സമൂഹത്തിന് അങ്ങിനെ അദ്ദേഹത്തിന്റെ അസുഖത്തെക്കുറിച്ചറിയാന്‍ കഴിയും, ഈ ലോകത്ത് ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണ്.2019 ല്‍ അദ്ദേഹത്തിന് ഒരു ഗ്രോത്ത് കണ്ടിരുന്നു. ഇപ്പോള്‍ അത് സീറോ ആയി. വിദേശത്ത് നിന്നുള്ള പരിശോധാന റിപ്പോര്‍ട്ടില്‍ തന്നെ അദ്ദേഹത്തിന് കുഴപ്പമില്ലന്ന് പറഞ്ഞിരുന്നു. 2019 മുതലുള്ള കൃത്യമായ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഞങ്ങളുടെ കയ്യിലുണ്ട്, ഡോക്ടര്‍മാരുടെ ഡയഗനോസിസ് എന്താണെന്നറിയാതെ എന്ത് അസുഖത്തിന്റെ കാര്യമാണ് ഇവരൊക്കെ പറയുന്നത്.

ഇതിനെക്കുറിച്ച് സമയമാകുമ്പോള്‍ ഞാന്‍ കൃത്യമായി പറയും. ശനിയാഴ്ച രാവിലെ രാജഗിരിയില്‍ നിന്ന് ബ്ളഡ് റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അതില്‍ ഒരു പ്രശ്നവും ഇല്ല. അ്ത് കൊണ്ടാണ് അദ്ദേഹത്തെഡിസ്ചാര്‍ജ്ജ് ചെയ്ത് ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുവന്നത്. എന്റെ കുടുംബവുമായി ബന്ധപ്പെട്ടതാണിതെല്ലാം. ഇതൊന്നും വാര്‍ത്തയാക്കാന്‍ ഞങ്ങള്‍ക്ക് ഒരു താല്‍പര്യവുമില്ല. അദ്ദേഹത്തിന്റെ ബ്ളഡ് റിപ്പോര്‍ട്ട എല്ലാം നോര്‍മലാണ്. അത് കൊണ്ട് വീടിന്റെ തന്നെ അന്തരീക്ഷത്തിലേക്ക് അദ്ദേഹം വന്നതാണ്.

അദ്ദേഹത്തിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ട്. ഈ രാജ്യത്തെ എതെങ്കിലും ചികില്‍സമോശമാണോ, ഈ രാജ്യത്ത് നിരവധി ചികല്‍സാ രീതികളുണ്ട്. ആ രീതികളൊക്കെ എന്റെ രാജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. യാതൊരു ന്യുനതയുമില്ലാത്ത ചികല്‍സാരീതികളാണ് ഇവിടെയുള്ളത്. ഞാന്‍ ഇന്ത്യന്‍ ചികല്‍സാ രീതികളെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. എന്നാല്‍ മറ്റ് ചികല്‍സാരീതികളോട് എനിക്ക് യാതൊരു എതിര്‍പ്പുമില്ല. ഒരു ചികല്‍സാ രീതിയെയും വിലകുറച്ച് കാണരുത് എന്നാണ് എന്റെ അഭിപ്രായം. ഒരു ചികല്‍സാ രീതിയെ ഉയര്‍ത്തിക്കാട്ടുകയും മറ്റൊന്നിനെ താഴ്ത്തുകയും ചെയ്യുകയാണ്. ഞാന്‍ സര്‍വ്വ മത വിശ്വാസിയാണ്. ഒരു മതത്തെയും തള്ളിപ്പറയുന്നില്ല.

എന്തിനാണ് ഇങ്ങനെ വാര്‍ത്ത പ്രചരിക്കുന്നത് തന്നെ വളരെ പരിതാപകരമാണ്. എ്ന്തെങ്കിലും ഉണ്ടെങ്കില്‍ നമ്മള്‍ ആ വഴികള്‍ നോക്കാതിരിക്കുമോ? ഞാന്‍ ഇത്രയും പഠിച്ചയാളാണ് ലോകം കണ്ടയാളാണ, എന്റെ പിതാവ് എനിക്ക് ദൈവം തന്നിരിക്കുന്ന അനുഗ്രഹമാണ്. ഏതെങ്കിലും മത വിശ്വാസത്തിന്റെ ഭാഗമായി ഇതിനെയൊന്നും ചേര്‍ത്ത് വയ്കേണ്ടതില്ല. അത്തരത്തിലൊരു ചോദ്യം പോലും ഉയരേണ്ട ആവശ്യമില്ല.’