സംസ്ഥാനത്ത് ഓൺലൈൻ അധ്യയനം ആരംഭിച്ചു; സൗകര്യം ഇല്ലാത്തവർക്ക് ബദൽ സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് ഓൺലൈൻ രീതിയിൽ പഠിപ്പിക്കാൻ  വിദ്യാഭാസ വകുപ്പ് പൂർണസജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. സാങ്കേതിക സഹായങ്ങൾ ഇല്ലാത്തവർക്കുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ശ്രമം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാന അധ്യാപകൻ ഈ കാര്യത്തിൽ പ്രത്യേക പരിഗണന നൽകണമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ  കുട്ടികളിലേക്ക് ഓൺലൈൻ ക്ലാസ് എത്തിക്കാൻ കാര്യമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സാഹചര്യങ്ങൾ വെല്ലുവിളിയായത് കൊണ്ടാണ് പുതിയ രീതി. ഇത് നിലവിലെ പഠനരീതികൾക്ക് ബദലല്ലെന്നും രവീന്ദ്രനാഥ് വ്യക്തമാക്കി. സാഹചര്യം അനുകൂലമായാൽ പഴയ ക്‌ളാസ്സ്‌റൂം പഠനരീതിയിലേക്ക് തിരിച്ചു വരുമെന്ന് മന്ത്രി പറഞ്ഞു. ഒരാഴ്ച ട്രയൽ അടിസ്ഥാനത്തിലാണ് ക്ലാസുകളെന്നും പ്രശ്നപരിഹാരത്തിന് കൂടുതൽ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലുകൾ അനിവാര്യമാണെന്നും മന്ത്രി ആവർത്തിച്ചു.

വിക്ടേർസ് വഴിയുള്ള ക്‌ളാസ്സുകൾ വീട്ടിലുള്ള അധ്യാപകരും വിലയിരുത്തണമെന്നും ഓൺലൈൻ ക്ലാസ്സിന് ശേഷം അവരവരുടെ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഓൺലൈൻ ക്ലാസുകളിലെ സംശയങ്ങൾ ഇത്തരത്തിൽ ഓരോ വിദ്യാർത്ഥിക്കും അവരവരുടെ അധ്യാപകരുമായി സംവദിച്ചു സംശയങ്ങൾ തീർക്കാം. എല്ലാവരുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ചു കൂടുതൽ മാറ്റങ്ങൾ കൊണ്ട് വരാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പ് നൽകി. ഒരാഴ്ചത്തെ ട്രയലിനു ശേഷം ഭിന്ന ശേഷിയുള്ള വിദ്യാർത്ഥികളുടേതടക്കം ഓൺലൈൻ ക്ലാസ്സിന്‍റെ കാര്യത്തിൽ തീരുമാനം എടുക്കും.